ഇരുപത്തിനാല് ദിവസവും ധരിച്ചത് ഒരേ വസ്ത്രം: സിജു സണ്ണി

‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. പൃഥ്വിരാജ്- ബേസിൽ ജോസഫ് കോമ്പോയിൽ എത്തിയ ചിത്രം വരും ദിവസങ്ങളിൽ 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

അനശ്വര രാജനും നിഖില വിമലുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. തമിഴ് താരം യോഗി ബാബുവിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഗുരുവായൂരമ്പല നടയിൽ. കൂടാതെ രോമാഞ്ചം ഫെയിം സിജു സണ്ണി ജഗദീഷ്, ബൈജു, രേഖ, മനോജ് കെ. യു. എന്നിവരും ചിത്രത്തലുണ്ട്.  ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സിജു സണ്ണി. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത് 24 ദിവസങ്ങൾ കൊണ്ടാണെന്നും, ഇത്രയും ദിവസം ഒരേ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നതെന്നും സിജു സണ്ണി പറയുന്നു.

“ഒറ്റ ദിവസത്തെ കാര്യമാണ് ഈ 24 ദിവസം കൊണ്ട് ചെയ്തത്. സ്ക്രീനിങ് കാണുമ്പൊൾ ഒരു ദിവസത്തെ കാര്യമാണെങ്കിലും അത്രത്തോളം ഷോട്ട് എടുത്തിട്ടാണ് അത്രയും കാണിക്കുന്നത്. പ്രോപ്പർട്ടി കോസ്റ്റ്യൂം ഒന്നും മാറാൻ പാടില്ല, ഈ 24 ദിവസം ഒരേ കോസ്റ്റ്യൂം ആണ്.

ഒരു വസ്ത്രത്തിന്റെ രണ്ടുമൂന്നു ജോഡി ഉണ്ടാകും. അനശ്വര വിവാഹവേഷത്തിൽ ആണ് നിൽക്കുന്നത് അവരുടെ വസ്ത്രവും ആഭരണങ്ങളും ഒക്കെ ഇടയാതെ ഇരിക്കണമല്ലോ. അനശ്വര, നിഖില ഒക്കെ ഒരേ വസ്ത്രങ്ങളും കുറെ ആഭരണങ്ങളും ഇത്രയും ദിവസം ഇടേണ്ടി വന്നു.

ഓരോ ദിവസം ഷൂട്ട് കഴിയുമ്പോൾ കോസ്റ്റ്യൂം ഡിപ്പാർട്മെന്റ് നമ്മുടെ ഡ്രസ്സ് കൊണ്ടുപോയി അലക്കി തേച്ച് കൊണ്ടുവരും. ഇവിടെ ഷൂട്ട് നടക്കുമ്പോൾ അവർ അവിടെ ഇത്രയുംപേരുടെ വസ്ത്രത്തിന്റെ കാര്യം നോക്കുകയാവും.

വിപിൻ ദാസ് ചേട്ടന്റെ ഭാര്യ അശ്വതി തന്നെയാണ് കോസ്റ്റ്യൂം ചെയ്തത്. രാജു ചേട്ടന്റെ ഷർട്ടുകൾ ശ്രദ്ധിച്ചാൽ അറിയാം വളരെയധികം പ്രത്യേകത ഉള്ളതാണ്. ആർട്ടിസ്റ്റുകളെക്കാൾ ഓരോ ഡിപ്പാർട്മെന്റിലേ ജോലി നോക്കുന്ന ക്രൂ ഉണ്ടാകും. വലിയൊരു കുടുംബം ആയിരുന്നു അത്.

തമിഴ് നടൻ യോഗി ബാബു വലിയ സൗഹൃദത്തോടെ പെരുമാറി, ഞങ്ങൾ സെറ്റിൽ ക്രിക്കറ്റ് കളി ഒക്കെയായിരുന്നു. അവിടുത്തെ ഷൂട്ടിങ് അനുഭവങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സിജു സണ്ണി പറഞ്ഞത്.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ്  തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read more