നിന്റെ ശബ്ദത്തില്‍ കാമമുണ്ട്, പ്രണയിച്ചു പോകും എന്ന് പറഞ്ഞാണ് വൈരമുത്തു ഗായികമാരെ വിളിക്കാറ്..; ആരോപണവുമായി സുചിത്ര

ഗായിക സുചിത്ര ഉന്നയിച്ച ലൈംഗികാരോപണങ്ങളില്‍ പ്രതികരിച്ച് ഗാനരചയിതാവ് വൈരമുത്തു. എല്ലാ ഗായികമാരെയും വിളിച്ച് വൈരമുത്തു മോശമായി സംസാരിക്കും എന്നായിരുന്നു സുചിത്രയുടെ ആരോപണം. എന്നാല്‍ ചിലര്‍ക്ക് മാനസിക പ്രശ്‌നമുണ്ടാകും, അവര്‍ സൈക്യാട്രിസ്റ്റിനെ കാണുകയും മരുന്നുകള്‍ കഴിക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം എന്നാണ് വൈരമുത്തു പങ്കുവച്ച ട്വീറ്റില്‍ പറയുന്നത്.

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുചിത്ര വൈരമുത്തുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. വൈരമുത്തു എല്ലാ ഗായികമാരെയും വിളിക്കും നിന്റെ ശബ്ദത്തില്‍ കാമമുണ്ട്. അതുകേട്ട് ഞാനൊരു ഭ്രാന്തനായി. നിന്റെ ശബ്ദം കേട്ട് നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു എന്ന് പറയും. ഒരു ദിവസം എന്നെയും വിളിച്ചു. വീട്ടിലേക്ക് വരൂം ഒരു സമ്മാനം തരാമെന്ന് പറഞ്ഞു.

ഞാന്‍ മുത്തശ്ശിയെയും കൂട്ടിയാണ് അയാളുടെ വീട്ടില്‍ പോയത്. എന്തിനാണ് മുത്തശ്ശിയെയും കൂടെക്കൊണ്ടു വന്നതെന്ന് അയാള്‍ ചോദിച്ചു. എവിടെയും ഒറ്റക്ക് പോകാറില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. എവിടെയാണ് സമ്മാനമെന്ന് ചോദിച്ചപ്പോള്‍ അകത്തു പോയി പാന്റീനിന്റെ ഒരു ഷാമ്പുവും കണ്ടീഷണറും തന്നു” എന്നായിരുന്നു സുചിത്ര പറഞ്ഞത്.

”ജീവിതം നഷ്ടപ്പെട്ടവര്‍, ദുര്‍ബല ഹൃദയമുള്ളവര്‍, പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങളുള്ളവര്‍, വിഷാദം എന്നിവയുള്ളവര്‍ ഏകപക്ഷീയമായി സ്‌നേഹിക്കുന്നവര്‍ക്ക് നേരെ പരുഷമായ വാക്കുകള്‍ എറിയുകയും ഒരു ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്യും. ചിലപ്പോള്‍ ഭ്രാന്തനെപ്പോലെയും മിടുക്കരായും അഭിനയിക്കും. അവരെ ദൈവമായി കണക്കാക്കും.”

”ഈ രോഗത്തെ ‘മെസ്സിയാനിക് ഡെല്യൂഷനല്‍ ഡിസോര്‍ഡര്‍’ എന്നാണ് വിളിക്കുന്നതെന്നും. അവരെ ശിക്ഷിക്കരുത്, അവരോട് ദയ കാണിക്കുകയും സഹാനുഭൂതിയിലൂടെ സുഖപ്പെടുത്തുകയും വേണം. അവര്‍ ഒരു സൈക്യാട്രിസ്റ്റിനെ കാണുകയും മരുന്നുകള്‍ കഴിക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം” എന്നാണ് വൈരമുത്തു പറയുന്നത്.

അതേസമയം, ഗായിക ചിന്മയി അടക്കം 20 ഓളം സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. വൈരമുത്തുവിനെതിരെ ചിന്‍മയി നല്‍കിയ ലൈംഗികാതിക്രമക്കേസ് നടന്നുകൊണ്ടിരിക്കുകയാണ്. 2018ലാണ് വൈരമുത്തുവിനെതിരെ ചിന്‍മയി മീടു വെളിപ്പെടുത്തല്‍ നടത്തിയത്.