എന്റെ മൗനം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി; വിമന്‍ കളക്ടീവില്‍ നിന്നും പുറത്ത് പോകാനുള്ള കാരണം വെളിപ്പെടുത്തി സുരഭി

ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള ആകെ ബഹളമായിരുന്നു. ആദ്യം വിവാദമുണ്ടായത് സുരഭിയെ ക്ഷണിക്കാത്തതാണ്. പിന്നീടുണ്ടായ വിവാദം പാര്‍വതിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടും. ഇത്രയൊക്കെ ഒച്ചപ്പാടും ബഹളവുമുണ്ടായിട്ടും സുരഭിക്ക് അനുകൂലമായ ഒരു പ്രസ്താവന സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ കളക്ടീവില്‍നിന്ന് ഉണ്ടായില്ല. ഇപ്പോള്‍ ഇതാ താന്‍ ഈ സംഘടനയിലെ അംഗമല്ലാ എന്ന തരത്തിലുള്ള പ്രസ്താവനയാണ് സുരഭി നടത്തിയിരിക്കുന്നത്.

മാതൃഭൂമി ക്ലബ് എഫ്എം യു.എ.ഇക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരഭി തനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞത്.

സിനിമയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണെന്നും ആദ്യകാലത്ത് താനും സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായിരുന്നെന്നും സുരഭി പറഞ്ഞു.

“സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍, ദേശീയ പുരസ്‌ക്കാരം കിട്ടിയതിന് ശേഷം തിരക്കിലായി പോയതിനാല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനൊന്നും സാധിച്ചില്ല. എന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന ഒരു മെസേജ് കണ്ടപ്പോള്‍ ഞാന്‍ സംഘടനക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനിന്നു”

“സിനിമയില്‍ ഇത്രകാലം ചെറിയ വേഷങ്ങള്‍ ചെയ്ത നടിയാണ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്. അവര്‍ക്കിടയില്‍ നാം നമ്മുടേതായ ഒരു സ്‌പേസ് ഉണ്ടാക്കുക എന്ന് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുകയാണെങ്കില്‍ ഒപ്പം നില്‍ക്കുക എന്നതാണ് എന്റെ ചിന്താഗതി. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെ” – സുരഭി പറഞ്ഞു.

സുരഭിയെ ഐഎഫ്എഫ്‌കെ വേദിയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ ഒന്നും സംസാരിക്കാതിരുന്ന വിമന്‍ ഇന്‍ കളക്ടീവിനെതിരെ വിമന്‍ കളക്ടീവ് അല്ല് വിമന്‍ സെലക്ടീവാണ് സംഘടനയെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് പ്രതികരിച്ചിരുന്നു.