വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മലയാളത്തില്‍ കുറവ്, മാറ്റം സംഭവിച്ചത് ആ സിനിമയില്‍: സ്വാസിക

വെല്ലുവിളി ഉയര്‍ത്തുന്ന വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മലയാളത്തില്‍ തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടി സ്വാസിക. ചതുരം സിനിമയിലാണ് അക്കാര്യത്തില്‍ മാറ്റം സംഭവിച്ചതെന്നും സംവിധായകന്‍ തന്നില്‍ അത്ര വിശ്വാസം അര്‍പ്പിച്ചതിനാലാണ് അത് സംഭവിച്ചതെന്നും സ്വാസിക കേരള കൗമുദിയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.

പതിനഞ്ച് വര്‍ഷം മുന്‍പ് വൈഗൈ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വരുമ്പോള്‍ സിനിമ നടിയാകണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് 16 വയസാണ്. തമിഴോ, മലയാളമോ എന്നൊന്നും ചിന്തിച്ചില്ല. തമിഴില്‍നിന്ന് അവസരം വന്നപ്പോള്‍ ചെന്നൈയിലേക്ക് അമ്മയോടൊപ്പം വണ്ടി കയറി. ഇനിമുതല്‍ തമിഴ് സിനിമയിലായിരിക്കും എന്റെ ജീവിതം എന്ന ചിന്തപോലും വന്നു. എന്നാല്‍ പ്രത്യേകിച്ച് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. അന്ന് മുതല്‍ തുടങ്ങിയതാണ് തമിഴ് സിനിമയോട് സ്‌നേഹം.

ഒരു വര്‍ഷം ചെന്നൈയില്‍ നിന്നെങ്കിലും അവസരം ലഭിച്ചില്ല. സിനിമ ഉപേക്ഷിക്കാമെന്ന ചിന്തയില്‍ ഞങ്ങള്‍ മടങ്ങി പോന്നു. വര്‍ഷങ്ങള്‍ക്കുശേഷം ലബര്‍ പന്തില്‍ അഭിനയിക്കാന്‍ ചെന്നൈയില്‍ പോകുമ്പോള്‍ അമ്മയും ഞാനും പഴയ കാലം ഓര്‍ത്തു. ലബര്‍പന്തിന്റെ വിജയത്തില്‍ അമ്മയാണ് ഏറെ സന്തോഷിക്കുന്നത്.വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മലയാളത്തില്‍ ലഭിക്കുന്നത് കുറവാണ്. ചതുരം സിനിമയിലാണ് മാറ്റം സംഭവിച്ചത്.

Read more

സിദ്ധാര്‍ത്ഥ് ഭരതന്‍ എന്ന സംവിധായകന്റെ കാഴ്ചപ്പാടാണ് മേക്കോവറില്‍ ഒരു കഥാപാത്രം എനിക്ക് തന്നാല്‍ ചെയ്യും എന്നത്. സംവിധായകന്റെ വിശ്വാസം പ്രധാനമാണ്. ആ രീതിയില്‍ ചിന്തിക്കുന്ന സംവിധായകര്‍ മലയാളത്തില്‍ കുറവാണ്. ഭയങ്കരമായ വെല്ലുവിളി ഉയര്‍ത്തുന്ന വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മലയാളത്തില്‍ ലഭിച്ചിട്ടില്ല. അതിന്റെ കാരണം അറിയില്ല- സ്വാസിക പറഞ്ഞു.