ഓരോ ദിവസവും ഓരോ പേരുകള്‍, ആ സ്ത്രീകള്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നില്ല, അവരുടെ അഭിമുഖം എടുക്കരുത്: സ്വാസിക

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതലുള്ള നടിമാര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. നടിമാര്‍ നല്‍കിയ പരാതികളില്‍ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ചില സ്ത്രീകള്‍ വിശ്വാസയോഗ്യരല്ലെന്ന് പറയുകയാണ് നടി സ്വാസിക.

കുറ്റം തെളിഞ്ഞ ശേഷം ഒരാളെ കുറ്റപ്പെടുത്തുന്നതായിരിക്കാം നല്ലത് എന്നാണ് സ്വാസിക പറയുന്നത്. ഇപ്പോള്‍ എന്തെങ്കിലും കേള്‍ക്കുമ്പോഴേക്കും പുരുഷനെ ഭയങ്കരമായി നാറ്റിക്കുന്നു. രണ്ട് വശത്തും എന്താണെന്ന് കൃത്യമായി അറിയണം. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കുന്നില്ല. ചാനലുകളില്‍ വന്നിരുന്ന് കുറേ പേര്‍ പറയുന്നത് സത്യമാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല.

അവര്‍ പറയുന്നതില്‍ ഒരുപാട് കള്ളങ്ങളുണ്ടെന്ന് തോന്നുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ആ സ്ത്രീകളുടെ അഭിമുഖം അമിതമായി എടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. അവര്‍ ഓരോ ഇന്റര്‍വ്യൂകളിലും മാറ്റി മാറ്റിയാണ് കാര്യങ്ങള്‍ പറയുന്നത്. ഓരോ ദിവസവും ഓരോ പേരുകള്‍ ഓര്‍ത്ത് വരുന്നു. അവര്‍ പറയുന്ന കാര്യത്തിലേ മൊത്തം പ്രശ്‌നങ്ങളാണ്.

സ്ത്രീകള്‍ക്ക് കുറേ ആനുകൂല്യങ്ങള്‍ നിയമം കൊടുക്കുന്നുണ്ട്. പക്ഷെ കുറേപ്പേര്‍ അത് ദുരുപയോഗം ചെയ്യുന്നു. യഥാര്‍ത്ഥ കേസുമായി വരുമ്പോള്‍ ആള്‍ക്കാര്‍ വിശ്വസിക്കാത്ത സാഹചര്യമുണ്ടാകും. എല്ലാ സ്ത്രീകള്‍ക്കും മാന്യത ഉണ്ടാവണം. അത് വിട്ട് കളിക്കാതിരിക്കുക. അവര്‍ എന്നെ അങ്ങനെ ചെയ്തു, അതുകൊണ്ട് ഞാന്‍ കാശ് ചോദിച്ചു എന്ന് ഈ സ്ത്രീ പറയുന്നു.

അവിടെ തന്നെ മാന്യത പോയില്ലേ. എവിടെയാണോ നമ്മുടെ വ്യക്തിത്വം കളയുന്നത് അവിടെയാണ് മറ്റുള്ളവര്‍ നമ്മളെ ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ഒരു നോട്ടം കൊണ്ട് പുരുഷന്‍മാരെ ലക്ഷ്മണ രേഖയില്‍ നിര്‍ത്താം. സ്ത്രീകള്‍ വിചാരിച്ചാല്‍ ഇത്തരം 90 ശതമാനം പ്രശ്‌നങ്ങളും ഇല്ലാതാക്കാം എന്നാണ് സ്വാസിക ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.