ഷൈന്‍ സഹകരിച്ചതു കൊണ്ട് മാത്രമാണ് ആ സിനിമ പൂര്‍ത്തിയായത്, വിന്‍സിയുടെ പരാതിയില്‍ നടപടികള്‍ വേണം: സ്വാസിക

വിന്‍സി അലോഷ്യസിനെ അഭിനന്ദിച്ചും ഷൈന്‍ ടോം ചാക്കോയെ പിന്തുണച്ചും നടി സ്വാസിക. വിന്‍സിയുടെത് ധൈര്യപൂര്‍വ്വമായ നിലപാടാണ്. പരാതിയില്‍ ശക്തമായ നടപടി ഉണ്ടാകണം. ലൊക്കേഷനില്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ സംവിധായകരും നിര്‍മാതാക്കളും ശ്രദ്ധിക്കണം എന്നാണ് സ്വാസിക പറയുന്നത്. എന്നാല്‍ തനിക്കൊപ്പം അഭിനയിച്ചപ്പോള്‍ ഷൈനിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നാണ് സ്വാസിക പറയുന്നത്.

മനോരമ ന്യൂസിനോടാണ് സ്വാസിക പ്രതികരിച്ചത്. വിന്‍സി ധൈര്യപൂര്‍വം മുന്നോട്ടു വന്ന് അവരുടെ അനുഭവം തുറന്നു പറയുമ്പോള്‍ നമ്മളെല്ലാം അതു കേള്‍ക്കണം. അത് എന്താണെന്ന് അന്വേഷിച്ച് നടപടി എടുക്കണം. ഞാന്‍ ആ സിനിമയുടെ ഭാഗമല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. ഷൈന്‍ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോള്‍ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല.

‘വിവേകാനന്ദന്‍ വൈറലാണ്’ സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. കൃത്യസമയത്ത് ഷോട്ടിന് വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു. ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റില്‍ ആ സിനിമ തീര്‍ക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തില്‍ കൂടുതല്‍ പറയാനും പറ്റില്ല.

ആ സിനിമയുടെ സെറ്റില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പക്ഷേ ഒരാള്‍ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തില്‍ അതിനെ കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമേ പറയാന്‍ കഴിയൂ. ഇനി ആരുടെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. ജോലി സ്ഥലത്ത് ഒരു കാരണവശാലും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനേ പാടില്ല എന്നാണ് സ്വാസിക പറയുന്നത്.

Read more