'മായാനദി'യിലേക്ക് മാത്തനായി ഒഴുകിയെത്തിയതിന്റെ പിന്നിലെ കഥ പറഞ്ഞ് ടൊവിനോ

ആഷിഖ് അബു സംവിധാനം ചെയ്ത ടൊവീനോ ചിത്രം മായാനദി ഇപ്പോള്‍ തിയേറ്ററുകളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ മാത്തനും അപ്പുവും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട പ്രണയ ജോഡികളിലൊന്നായി മാറിയിരിക്കുകയാണ്. തന്റെ കരിയരിലെ തന്നെ മികച്ച കഥാപാത്രമായ മാത്തനിലേക്ക് എത്തിച്ചേര്‍ന്ന കഥ ടൊവിനോ തോമസ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബറില്‍ മഹേഷിന്റെ പ്രതികാരത്തിന്റെ 125-ാം ദിനാഘോഷത്തിനാണ് ആദ്യമായി ആഷിക്‌ചേട്ടനെ പരിചയപ്പെടുന്നത്. എന്റെ സിനിമകളൊക്കെ കാണാറുണ്ട്, നന്നാകാറുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍പ്പിന്നെ എന്നെവെച്ചൊരു സിനിമ പ്ലാന്‍ ചെയ്തൂടെയെന്ന് തമാശയ്ക്ക് ചോദിച്ചിരുന്നു. ആലോചനയിലുണ്ട്, ചെയ്യാം എന്ന് അദ്ദേഹവും പറഞ്ഞു. അതിനുശേഷം ഞാന്‍ ആ സംഭവം മറന്നു.
പിന്നീട് കഴിഞ്ഞ ജനുവരിയില്‍ കുടുംബത്തോടൊപ്പം ലക്ഷദ്വീപില്‍ ഒരു യാത്രപോയിരുന്നപ്പോള്‍ അവിടെവച്ചാണ് സിനിമയെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആഷിക് ചേട്ടന്റെ ഫോണ്‍വരുന്നത്. അവിടെയാണെങ്കില്‍ റെയ്‌ഞ്ചൊന്നുമില്ലായിരുന്നു. കിട്ടിയ റെയ്ഞ്ചിന്, വന്നാല്‍ ഉടന്‍ അങ്ങോട്ട് വരാമെന്നുപറഞ്ഞു. ലക്ഷദ്വീപിലേക്ക് കപ്പലിലാണ് പോയത്, തിരിച്ചു വന്നപ്പോള്‍ ഫളൈറ്റിനെത്തി. എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പോയത് ആഷിക് ചേട്ടനെ കാണാനാണ്. കഥയെക്കുറിച്ച് പറയുന്നതിന് മുമ്പേ മാത്തനെക്കുറിച്ചാണ് പറഞ്ഞത്. കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി, അവിടെവച്ചുതന്നെ കൈകൊടുത്തു മായാനദിയിലെ മാത്തനായി.” ടൊവിനോ പറഞ്ഞു.

തുടക്കത്തില്‍ തണുത്ത പ്രതികരണമാണ് ലഭിച്ചിരുന്നതെങ്കിലും ഇപ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമല്‍ നീരദിന്റേതാണ് കഥ. ശ്യാം പുഷ്‌ക്കറും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.