പ്രിയദര്‍ശന്റെ സംവിധാനശൈലി, ഫഹദുമായുള്ള താരമത്യം, രാഷ്ട്രീയ പ്രവേശനം: ഉദയനിധി സ്റ്റാലിന്‍ സംസാരിക്കുന്നു

പ്രിയദര്‍ശന്റെ സംവിധാന ശൈലിയെ പ്രശംസിച്ച് നടന്‍ ഉദയനിധി സ്റ്റാലിന്‍. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പ് നിമിറുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഉദയനിധി സ്റ്റാലിന്‍ പ്രിയന്റെ സംവിധാനശൈലിയെ പ്രശംസിച്ചത്.

“നിമിര്‍ ചെയ്യുന്ന സമയത്ത് തനിക്ക് യാതൊരു സമ്മര്‍ദ്ദവും ഇല്ലായിരുന്നു. അതെല്ലാം പ്രിയന്‍സര്‍ ഹാന്‍ഡില്‍ ചെയ്യുമായിരുന്നു. ഇത് അദ്ദേഹത്തിന്റെ സിനിമയാണ്. തുടക്കത്തില്‍ ഒന്നു രണ്ടു ദിവസം പ്രിയന്‍സര്‍ പറയുമായിരുന്നു ഉദയനിധി അഭിനയിക്കാതെ സ്വാഭാവികമായി പെരുമാറു എന്ന്. പോകെ പോകെ അത് എന്റെ വഴിക്ക് വരികയായിരുന്നു. സിംഗിള്‍ ടേക്കില്‍ നിരവധി സീനുകള്‍ ചെയ്യാന്‍ സാധിച്ചു. അദ്ദേഹം എന്താണ് ചെയ്യേണ്ടതെന്ന് അഭിനയിച്ചു കാണിക്കും. എഡിറ്റിംഗ് എല്ലാം മനസ്സില്‍ തന്നെ അദ്ദേഹം ചെയ്തിട്ടുണ്ടാകും. ഇങ്ങനെ ഒരാളുടെ കൂടെ ഞാന്‍ ഇതുവരെ ജോലി ചെയ്തിട്ടില്ല. ഇത്രയും പെര്‍ഫെക്ടായി, മനോഹരമായി, ചെയ്യുന്നതെല്ലാം രസിച്ച് ചെയ്യുന്ന ഒരാളെ ഞാനിതുവരെ കണ്ടിട്ടുമില്ല. ഷൂട്ടിംഗ് കഴിഞ്ഞിട്ടും എനിക്ക് ആ ഹാംഗോവര്‍ മാറിയിട്ടില്ല. ഞാന്‍ അദ്ദേഹത്തോട് പോയി പറഞ്ഞു, സര്‍ അടുത്ത സിനിമയില്‍ അത് എന്ത് കഥാപാത്രമാണെങ്കിലും എനിക്ക് തരണം. എനിക്ക് താങ്കളുടെ കൂടെ ഇനിയും ജോലി ചെയ്യണം എന്ന് പറഞ്ഞു. 37 ദിവസം കൊണ്ട് സിനിമ എടുത്തു തീര്‍ത്തു. അവസാന ദീവസം എല്ലാ സീനുകളും തീര്‍ന്നുവെന്ന് പറഞ്ഞപ്പോള്‍ അയ്യോ തീര്‍ന്നോ എന്ന ഫീലിംഗായിരുന്നു എനിക്ക്” – ഉദയനിധി പറഞ്ഞു.

“മഹേന്ദ്രന്‍ സാറും പ്രിയന്‍സാറും ഫഹദ് ചെയ്തതിലും നന്നായി ചെയ്തു എന്ന് പറഞ്ഞു. ഞാന്‍ സിനിമ കണ്ടിട്ട് എനിക്ക് തോന്നിയത് ഫഹദ് ചെയ്തതിന്റെ ഏതാണ്ട് പകുതി ചെയ്യാന്‍ എനിക്ക് സാധിച്ചു എന്നതാണ്. ഫഹദ് സിനിമ കണ്ട് എന്നെ ചീത്തവിളിക്കില്ല. ഞാന്‍ ആ സിനിമയോട് നീതി പുലര്‍ത്തിയിട്ടുണ്ട്. പ്രിയന്‍സര്‍ എന്ത് പറഞ്ഞോ ഞാനത് ചെയ്തിട്ടുണ്ട്” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ രാഷ്ട്രീയ കുടുംബത്തില്‍നിന്ന് ഉള്ള ആളായത് കൊണ്ട് തന്നെ എനിക്കെതിരെ വിമര്‍ശനങ്ങള്‍ അധികമായി വരുന്നുണ്ട്. ഇപ്പോള്‍ എല്ലാ നടന്മാരും രാഷ്ട്രീയത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എനിക്കും അതിന് സമയമായി എന്നാണ് എനിക്ക് തോന്നുന്നത്. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു. സിനിമയില്‍ വന്നപ്പോള്‍ കുറച്ച് ഒതുങ്ങി നില്‍ക്കുകയായിരുന്നു” – ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.