എനിക്ക് കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടായി.. ശരീരഭാരം 86ല്‍ നിന്ന് 50 കിലോയാക്കാന്‍ തീരുമാനിച്ചിരുന്നു, ഡോക്ടര്‍ തടഞ്ഞതാണ്: വിക്രം

തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി വിക്രം നടത്തുന്ന ട്രാന്‍സ്‌ഫൊര്‍മേഷന്‍ എന്നും ചര്‍ച്ചയാകാറുണ്ട്. താരത്തിന്റെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘തങ്കലാന്‍’ എന്ന സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്ന് വിക്രത്തിന്റെ രൂപമാറ്റമായിരുന്നു. ശരീരത്തില്‍ നടത്തുന്ന ഈ മേക്കോവര്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിക്രം.

‘കാസി’ എന്ന ചിത്രം ചെയ്തതിന് ശേഷം രണ്ട്-മൂന്ന് മാസത്തോളം തന്റെ കാഴ്ചക്ക് പ്രശ്‌നമുണ്ടായിരുന്നു. അന്ധന്‍ കഥാപാത്രമായത് കൊണ്ട് കണ്‍പോളകള്‍ മുകളിലേക്ക് വച്ചിട്ടായിരുന്നു ആ ചിത്രത്തില്‍ അഭിനയിച്ചത്. അതുകാരണം സ്‌ക്വിന്റ് ഐസ് എന്ന കണ്ടീഷന്‍ തനിക്ക് പിടിപെടാനും സാധ്യത ഏറെയായിരുന്നുവെന്നും വിക്രം വ്യക്തമാക്കി.

കൂടാതെ ശങ്കര്‍ ചിത്രം ‘ഐ’യ്ക്കായി നടത്തിയ ട്രാന്‍സ്‌ഫൊര്‍മേഷനെ കുറിച്ചും വിക്രം സംസാരിച്ചു. എന്റെ പേര്‍സണാലിറ്റിയില്‍ നിന്ന് ഏറെ വ്യത്യാസമുള്ള ഒരു കഥാപാത്രം ചെയ്യുമ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡ് ആകാറുണ്ട്. ഐ സിനിമയ്ക്കായി ശരീരഭാരം 86 കിലോയില്‍ നിന്ന് 52 കിലോയാക്കി കുറച്ചു. എനിക്ക് 50 കിലോയിലേക്ക് കുറക്കണം എന്നായിരുന്നു ആഗ്രഹം.

പക്ഷേ ഏതെങ്കിലും തരത്തില്‍ ആന്തരിക അവയവങ്ങള്‍ക്ക് പ്രശ്‌നമുണ്ടായാല്‍ പിന്നെ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുമെന്നും പറഞ്ഞ് ഡോക്ടര്‍ തടഞ്ഞു. അങ്ങനെയാണ് അത് അവസാനിപ്പിച്ചത്. ആ കഥാപാത്രത്തിലേക്ക് എത്താനായി ഞാന്‍ വളരെ എക്‌സ്സൈറ്റഡ് ആയിരുന്നു എന്നാണ് വിക്രം പറയുന്നത്.

ലിങ്കേശന്‍ എന്ന ബോഡി ബില്‍ഡറെയാണ് ഐയില്‍ വിക്രം അഭിനയിച്ചത്. ചിത്രത്തിലെ വിക്രത്തിന്റെ രൂപമാറ്റം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുടെ തമിഴ് റീമേക്ക് ആണ് ‘കാസി’. വിനയന്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്തത്.