ഗായകനായി എന്നത് അത്ഭുതത്തോടെയാണ് കാണുന്നത്..: വിനീത് ശ്രീനിവാസൻ

ഗായകനായി കരിയർ ആരംഭിച്ച്, നടനും, നിർമ്മാതാവായും, സംവിധായകനായും, തിരക്കഥാകൃത്തായും, ഗാന രചയിതാവായും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. വിദ്യാസാഗർ സംഗീത സംവിധാനം നിർവഹിച്ച കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസൻ തന്റെ പിന്നണി ഗാന കരിയർ ആരംഭിക്കുന്നത്.

ഇപ്പോഴിതാ തന്റെ സംഗീത ജീവിതത്തെ കുറിച്ചും വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലെ ഗാനങ്ങളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ഗായകനായി എന്നത് അത്ഭുതത്തോടെയാണ് താൻ കാണുന്നത് എന്നാണ് വിനീത് പറയുന്നത്. സ്‌കൂൾകാലഘട്ടത്തിൽ രവീന്ദ്രൻമാഷുടെയും ദാസേട്ടൻ്റെയുമൊക്കെ പാട്ടുകൾ ഏറ്റുപാടാൻ ശ്രമിച്ചാൽപോലും തന്നെക്കൊണ്ട് പറ്റില്ലായിരുന്നുവെന്നും വിനീത് പറയുന്നു.

“വർഷങ്ങൾക്കുശേഷം സിനിമയിൽ ഞാനെഴുതിയ മൂന്ന് പാട്ടുകളുണ്ട്. അതങ്ങനെ സംഭവിച്ചു എന്നേ പറയാനാകൂ. ഗാനരചന മനുമഞ്ജിത്തിനെ എൽപ്പിക്കാനായിരുന്നു തീരുമാനം. അവന് നൽകാൻ വരികളുടെ ഏകദേശ രൂപമൊരുക്കി, ആ ശ്രമങ്ങളാണ് പിന്നീട് പാട്ടുകളായിമാറിയത്. പഴയ പാട്ടുകളോട് ചേർന്നുനിൽക്കുന്ന ഗാനങ്ങളായിരുന്നു ആവശ്യം.

‘നീ മധുപകരൂ…’ എന്ന ഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്, ഇതിൽനിന്നാണ് ‘മധുപകരൂ നീ താരകേ’യെന്നെഴുതിയത്. മനസ്സിലെ മോഹം നീയേ… എന്നുകൂടി ചേർത്തു. എന്തിനെക്കുറിച്ചാകണം പാട്ട് എന്നാലോചിച്ചപ്പോൾ മദ്യത്തെക്കുറിച്ചോ ഇഷ്ടപ്പെട്ട പെൺകുട്ടിയെക്കുറിച്ചോ ആകട്ടെയെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ‘കൊതിച്ചിട്ടും വരാനെന്തേ വൈകി നീ’യെന്ന വരി പിറന്നത്.

മനുവിനോട് പറയാനാണെങ്കിലും ഇത്രയും എഴുതിക്കഴിഞ്ഞ് അവനോട് ബാക്കി ചോദിക്കുന്നതിൽ ഒരു ശരികേടുണ്ടെന്ന് തോന്നി, അതുകൊണ്ട് ഞാൻതന്നെ പൂർത്തിയാക്കി. ഗായകനായെന്നകാര്യം അത്ഭുതത്തോടെയാണ് കാണുന്നത്. സ്‌കൂൾകാലഘട്ടത്തിൽ രവീന്ദ്രൻമാഷുടെയും ദാസേട്ടൻ്റെയുമൊക്കെ പാട്ടുകൾ ഏറ്റുപാടാൻ ശ്രമിച്ചാൽപോലും എന്നെക്കൊണ്ട് പറ്റില്ലായിരുന്നു. പിന്നണിഗാനത്തിന്റെ ഒരു രീതി മാറാൻ തുടങ്ങിയകാലത്താണ് ഞാൻ പാടാൻ തുടങ്ങുന്നത്…” എന്നാണ് സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞത്.