എല്ലാം തകര്‍ത്തു, എന്റെ ബാഗ് മോഷ്ടിക്കാനായിരുന്നു അവയുടെ ശ്രമമെന്ന് തോന്നുന്നു; പോപ്പ് ഗായിക ഷക്കീറയ്ക്ക് എതിരെ കാട്ടുപന്നികളുടെ ആക്രമണം

പ്രശസ്ത പോപ്പ് ഗായിക ഷക്കീരയ്‌ക്കെതിരെ കാട്ടുപന്നികളുടെ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തില്‍ കയ്യിലുള്ള ബാഗ് ഉള്‍പ്പെടെയുള്ളവ ഇവര്‍ക്ക് നഷ്ടമായിരുന്നു. അതിനെക്കുറിച്ച് ഗായിക പറഞ്ഞതിങ്ങനെ എല്ലാം തകര്‍ത്തു, എന്റെ ബാഗ് മോഷ്ടിക്കാനായിരുന്നു അവയുടെ ശ്രമമെന്ന് തോന്നുന്നു

സ്‌പെയിനിലെ ബാഴ്‌സലോണയിലെ ഒരു പാര്‍ക്കിലൂടെ മകന്റെ കൂടെ നടക്കുമ്പോഴാണ് കാട്ടുപന്നികള്‍ ആക്രമിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആക്രമണം സംബന്ധിച്ച് ഷക്കീര തന്നെ വിവരങ്ങള്‍ നല്‍കുന്നുണ്ട്.

പിന്നീട് ഫോണ്‍ അടക്കമുള്ള ബാഗ് ലഭിച്ചെങ്കിലും, പല സാധനങ്ങളും നഷ്ടപ്പെടുകയും നശിക്കുകയും ചെയ്തു. എട്ടു വയസ്സുള്ള മകന്‍ മിലാനൊപ്പം നടക്കാന്‍ ഇറങ്ങിയതായിരുന്നു ഷക്കീര. കാട്ടുപന്നികളെ താന്‍ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും വീഡിയോയിലുണ്ട്. കാറ്റലോണിയന്‍ തലസ്ഥാനമായ ബാഴ്‌സയില്‍ കാട്ടുപന്നി ആക്രമണവും വലിയ വിഷയമാകുകയാണ്. ആയിരക്കണക്കിന് കേസുകളാണ് സ്പാനിഷ് നഗരത്തില്‍ കാട്ടുപന്നി ആക്രമണമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

യാത്ര വാഹനങ്ങള്‍ ആക്രമിക്കുക, വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുക എന്നിങ്ങനെ വിവിധ തരത്തിലാണ് കേസുകള്‍. അധികൃതര്‍ക്ക് നേരിട്ട് പന്നികളെ വെടിവെച്ചുകൊല്ലാന്‍ ബാഴ്‌സലോണയില്‍ അനുമതിയുണ്ട്. നഗരങ്ങളിലെ മാലിന്യങ്ങള്‍ ഭക്ഷണമാക്കുവാനാണ് പ്രധാനമായും കാട്ടുപന്നികള്‍ കൂട്ടമായി നഗരത്തിലെത്തുന്നത്.