ബന്ദിപുരില്‍ മലയാള സിനിമയുടെ ചിത്രീകരണം; വ്യാപക പ്രതിഷേധം

ബന്ദിപുരില്‍ മലയാള സിനിമയുടെ ചിത്രീകരണം അനുവദിച്ച കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി. ബന്ദിപുര്‍ കടുവാസങ്കേതത്തിന് കീഴിലുള്ള ഹിമവദ് ഗോപാലസ്വാമി കുന്നുകളിലാണ് സിനിമയുടെ ചിത്രീകരണം നടത്താന്‍ അനുവദിച്ചത്. പ്രതിപക്ഷനേതാവ് ആര്‍. അശോക് ആണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഏറെ നിയന്ത്രണങ്ങളുള്ള ബന്ദിപുര്‍ വന്യജീവി സങ്കേതത്തിന് കീഴിലുള്ള ഹിമവദ് ഗോപാലസ്വാമി കുന്നുകളില്‍ ചൊവ്വാഴ്ച നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവും വിമര്‍ശനവുമായി രംഗത്തെത്തിയത്.

എന്നാല്‍ പരിസ്ഥിതിലോല പ്രദേശത്ത് സിനിമ ചിത്രീകരിക്കാന്‍ തദ്ദേശീയ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിട്ടില്ലെന്നും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി നേടിയിട്ടുണ്ട് എന്നുമാണ് ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കിയത്.

സര്‍ക്കാര്‍തലത്തില്‍ ആരാണ് അത്തരമൊരു അനുമതി നല്‍കിയത്, ഇതിന് പിന്നില്‍ ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആര്‍. അശോക് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സിനിമാചിത്രീകരണം അനുവദിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്ന് സമാനമായ എന്തെങ്കിലും നിര്‍ദേശമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Read more