തിലകന്റെ കാല് മുറിച്ചുമാറ്റാന്‍ തീരുമാനമായി, ആര്‍മിക്യാമ്പില്‍ അദ്ദേഹം നെഹ്‌റുവിനോട് സംസാരിച്ചു..; തിലകന്റെ പട്ടാള ജീവിതം! ചര്‍ച്ചയാകുന്നു

അന്തരിച്ച മഹാപ്രതിഭ തിലകന്റെ പലവിധ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പലരും കാണാത്ത ഒരു അപൂര്‍വ്വ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കശ്മീര്‍ യാത്രയ്ക്കിടെ എടുത്ത ചിത്രം തിലകന്‍ ആര്‍മിയില്‍ ജോലി ചെയ്യുമ്പോഴുള്ളത് ആയിരുന്നു. 1979ല്‍ ആണ് തിലകന്‍ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

താരത്തിന്റെ പട്ടാള ജീവിതത്തെ കുറിച്ച് അന്തരിച്ച പ്രശ്‌സ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. ആര്‍മിയില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കവെ തിലകന്റെ കാല് തളര്‍ന്നു പോയ സംഭവത്തെ കുറിച്ചാണ് ജോണ്‍ പോള്‍ സംസാരിച്ചത്. സ്വയം പര്യാപ്തത തേടി നടത്തിയ യാത്രയുടെ ഒരു പാദമെന്ന നിലയിലാണ് തിലകന്‍ പട്ടാളത്തില്‍ ചേര്‍ന്നത് എന്നാണ് ജോണ്‍ പറഞ്ഞത്.

എന്നാല്‍ ആര്‍മി ജീവിതത്തിനിടയില്‍ അതിശൈത്യമോ ഏതോ രോഗബാധ മൂലമോ അദ്ദേഹത്തിന്റെ കാലുകള്‍ക്ക് സാരമായ ക്ഷതം സംഭവിച്ചു. അന്ന് മിലിട്ടറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ആ കാല് മുറിച്ചു മാറ്റണം എന്ന നിഗമനത്തില്‍ എത്തി. മിലിട്ടറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അത്തരമൊരു തീരുമാനമെടുത്താല്‍ അത് നടപ്പിലാക്കുന്നതിന് ഈ രോഗബാധിതനായ വ്യക്തിയുടെയോ ആ കുടുംബത്തിന്റെയോ അനുമതി ചോദിക്കേണ്ടതില്ല.

അങ്ങനെ പാതിതളര്‍ന്ന കാലുമായി രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആ പട്ടാള ക്യാംപ് സന്ദര്‍ശിക്കാന്‍ എത്തി. പ്രധാനമന്ത്രിയോട് ആരും ഒരു വാക്കുപോലും സംസാരിക്കരുതെന്ന കര്‍ശനമായ നിര്‍ദേശം ഓരോ പട്ടാളക്കാര്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ നെഹ്‌റു തിലകന്റെ കട്ടിലിനരികെ എത്തിയപ്പോള്‍ ”ബഹുമാനപ്പെട്ട പ്രധാനമന്ത്രി എനിക്ക് അങ്ങയോട് ഒരു വാക്ക് സംസാരിക്കണം” എന്ന് തിലകന്‍ പറഞ്ഞു.

”എന്റെ കാലുകള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു പട്ടാളക്കാരന്റെയും അവയവങ്ങള്‍ അയാളുടെയോ അയാളുടെ കുടുംബത്തിന്റെയോ അനുവാദമില്ലാതെ ചെയ്യരുത് എന്ന വിനീതമായ അഭ്യര്‍ഥന എനിക്കുണ്ട്. അത് അങ്ങ് സ്വീകരിക്കുകയും ഈ ശസ്ത്രക്രിയയില്‍ നിന്ന് എന്നെ ഒഴിവാക്കുകയും വേണം. അതുമൂലമുണ്ടാകുന്ന ഏതു അപകടത്തിനും ഞാന്‍ മാത്രമായിരിക്കും ഉത്തരവാദി എന്ന് ഏറ്റെടുക്കുകയാണ്” എന്ന് പറഞ്ഞു.

അന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവില്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് രോഗിയുടെയോ രോഗിയുടെ ബന്ധുക്കളുടെയോ അഭിപ്രായം ആരാഞ്ഞിരിക്കണം എന്ന് നിര്‍ദേശിച്ചു. അങ്ങനെ രക്ഷപ്പെട്ട് കിട്ടിയ കാലുകളുമായാണ് സൈനിക സേവനം അവസാനിപ്പിച്ച് തിലകന്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്. പിന്നീടാണ് തിലകന്‍ സിനിമയിലെത്തിയത് എന്നായിരുന്നു ജോണ്‍ പോള്‍ പറഞ്ഞത്.

Read more