കേസ് എടുക്കാന്‍ സാധ്യത; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടി

മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പൊലീസ് കേസ് എടുക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ആലുവ സ്വദേശിയായ നടി കേസ് നല്‍കിയിരിക്കുന്നത്.

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയ നടന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ നടി നടത്തിയിരുന്നു. പിന്നാലെ അഭിനേതാക്കള്‍ക്കെതിരെ പരാതിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ തനിക്കെതിരെ വ്യാജ പരാതിയില്‍ കേസ് എടുക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

ഇത് സംബന്ധിച്ച് കണ്ണൂര്‍ റൂറല്‍ എസ്പി, സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് വിവരാവകാശ നിയമപ്രകാരം ഹര്‍ജി നല്‍കിയെങ്കിലും കേസ് ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. കേസ് എടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും കോടതിയുടെ ഉപാധി അംഗീകരിക്കാന്‍ തയ്യാറാണെന്നും അപേക്ഷയില്‍ പറഞ്ഞു.

ജില്ലാ ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചു. പൊലീസിന്റെ റിപ്പോര്‍ട്ട് ആവശ്യമാണെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്ത് കുമാറിന്റെ വാദം പരിഗണിച്ച് ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി.

അതേസമയം, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍, അന്തരിച്ച നടന്‍ കലാഭവന്‍ മണി, നടന്‍ ജാഫര്‍ ഇടുക്കി എന്നിവര്‍ക്കെതിരെയും നടി രംഗത്തെത്തിയിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ തന്റെ മുന്നില്‍ വച്ച് മാസ്റ്റര്‍ബേറ്റ് ചെയ്തു. കലാഭവന്‍ മണി മരിച്ചു പോയതുകൊണ്ട് ഒന്നും പറയുന്നില്ല. ജാഫര്‍ ഇടുക്കി ഒരിക്കല്‍ റൂമില്‍ വന്ന മോശമായ രീതിയില്‍ ഇടപെട്ടിട്ടുണ്ട് എന്നൊക്കെയാണ് നടി പറഞ്ഞത്.

Read more