സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ നടിമാർ അഡ്ജസ്റ്റ്മെൻ്റ് ചെയ്യുന്നു; യൂട്യൂബറുടെ ആരോപണത്തിൽ പരാതി നൽകി തമിഴ് താര സംഘടന

സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ നടിമാർ അഡ്ജസ്റ്റ്മെൻ്റ് ചെയ്യുന്നു എന്ന യൂട്യൂബറുടെ ആരോപണത്തിൽ പരാതി നൽകി തമിഴ് താര സംഘടന. സിനിമാ മേഖലയിലെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ചാണ് പരാതി. ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എ അരുണിനാണ് പരാതി നൽകിയിരിക്കുന്നത്.

തമിഴ് താര സംഘടന നടികര്‍ സംഘം ജെൻഡർ സെൻസിറ്റൈസേഷൻ ആൻ്റ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി അധ്യക്ഷയായ നടി രോഹിണിയാണ് ഡോക്ടർ കാന്തരാജിനെതിരെ പൊലീസിൽ പരാതി നൽകിയത്. സെപ്റ്റംബർ 13 വെള്ളിയാഴ്ചയാണ് രോഹിണി പരാതി നൽകിയത്. സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ നടിമാർ ഫിലിം ക്രൂവുമായി അഡ്ജസ്റ്റ് ചെയ്തു എന്നായിരുന്നു കാന്തരാജിൻ്റെ ആരോപണം.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് യൂട്യൂബ് ചാനലുകൾക്ക് നൽകിയ ഒന്നിലധികം അഭിമുഖങ്ങളിൽ കാന്തരാജ് സംസാരിച്ചിട്ടുണ്ടെന്നും ഇവയില്‍ പല നടിമാരെയും പേരെടുത്ത് മോശമായി പറഞ്ഞുവെന്നുമാണ് പരാതിയിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും കേരളത്തിൽ അതിൻ്റെ സ്വാധീനത്തെക്കുറിച്ചും സംസാരിച്ച ഡോക്ടർ, തമിഴ് സിനിമാ മേഖലയിലും സ്ത്രീകള്‍ സിനിമയിലെ വേഷങ്ങള്‍ക്കായി ‘അഡ്ജസ്റ്റ്മെൻ്റ്’ ചെയ്യാൻ തയ്യാറാകുന്നുവെന്നാണ് പറയുന്നത്. ഇയാളുടെ ഇത്തരം പരാമർശങ്ങൾ നിന്ദ്യവും അശ്ലീലവുമാണെന്ന് രോഹിണി പറയുന്നു.

അതേസമയം യൂട്യൂബിൽ നിന്ന് കാന്തരാജിന്റെ വീഡിയോ നീക്കം ചെയ്യാനും പരാതിയിൽ ആവശ്യപ്പെടുന്നു. ഡോക്ടറായ കാന്തരാജ് പ്രമുഖ ദ്രാവിഡ സൈദ്ധാന്തികനാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിവിധ വിഷങ്ങളില്‍ ഇദ്ദേഹം ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട്. ഇദ്ദേഹത്തിന്‍റെ യൂട്യൂബ് വീഡിയോകളും ഏറെ പ്രശസ്തമാണ്.അതേ സമയം തന്നെ ഇദ്ദേഹത്തിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ മുന്‍പും വിവാദമായിട്ടുണ്ട്.