അപകടമുണ്ടായപ്പോള്‍ ഞാനല്ല അച്ഛനൊപ്പം ഉണ്ടായിരുന്നത്; വാര്‍ത്തകളെ തള്ളി ബൈജുവിന്റെ മകള്‍ ഐശ്വര്യ

അപകടം നടന്ന സമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്ന് വ്യക്തമാക്കി നടന്റെ മകള്‍ ഐശ്വര്യ സന്തോഷ്. അച്ഛന്റെ കൂടെ ഉണ്ടായിരുന്നത് കസിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ് എന്ന് ഐശ്വര്യ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

”എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെന്ന് എല്ലാവരും പറയുന്ന വ്യക്തി ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ഇതൊരു സ്റ്റോറിയായി പോസ്റ്റ് ചെയ്യുന്നു” എന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത്.

അതേസമയം, ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി.

കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ കസ്റ്റഡിയില്‍ എടുത്തത്. നടന്‍ മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.

മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സ്‌കൂട്ടര്‍ യാത്രികന്‍ പരാതി നല്‍കിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്.