തെറ്റിദ്ധാരണയെ തുടര്‍ന്നുണ്ടായ പ്രശ്‌നം; 'അമ്മ'യും ഫെഫ്കയും ഇടപെട്ടു, അനശ്വര രാജന്റെ പരാതിയില്‍ പരിഹാരം

‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്‍’ സിനിമയുമായി ബന്ധപ്പെട്ട് നടി അനശ്വര രാജനും സംവിധായകന്‍ ദീപു കരുണാകരനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായി. താരസംഘടനയായ ‘അമ്മ’യും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരം. തെറ്റിദ്ധാരണയെ തുടര്‍ന്നുണ്ടായ പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.

സിനിമയുടെ ചിത്രീകരണ സമയത്ത് സഹകരിച്ച നടി സിനിമയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചില്ല, സിനിമയുടെ പ്രമോഷന് വന്നില്ല, വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല തുടങ്ങി നിരവധി ആരോപണങ്ങളാണ് സംവിധായകന്‍ പങ്കുവച്ചത്. ഈ ആരോപണങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെ പരസ്യമായി മറുപടി നല്‍കി അനശ്വരയും രംഗത്തെത്തിയിരുന്നു.

തന്റെ കരിയറിനെ ബാധിക്കണം എന്ന ദുരുദ്ദേശത്തോടെയാണ് സംവിധായകന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇപ്പോഴും ഈ സിനിമയുടെ റിലീസ് തിയതി പോലും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അനശ്വര പറഞ്ഞു. മുന്‍കൂട്ടി അറിയിച്ചാല്‍ ഇപ്പോഴും ആ സിനിമയുടെ പ്രൊമോഷന് എത്താന്‍ തയ്യാറാണ്.

താന്‍ ഭാഗമാകുന്ന സിനിമയ്ക്ക് ആവശ്യമായ പ്രൊമോഷനില്‍ പങ്കെടുക്കുന്നത് ഉത്തരവാദിത്വം ആണെന്ന ബോധ്യമുള്ള വ്യക്തിയാണെന്നും അനശ്വര വ്യക്തമാക്കിയിരുന്നു. ദീപു കരുണാകരന്റെ പ്രസ്താവനയെ തള്ളി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ പ്രകാശ് ഗോപാലനും മുന്നോട്ട് വന്നിരുന്നു. അനശ്വര സിനിമയോട് നിസ്സഹകരണം കാണിച്ചിട്ടില്ല എന്നായിരുന്നു പ്രൊഡ്യൂസര്‍ പറഞ്ഞത്.

Read more