സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം; 30ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി

പീഡന ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതി രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം നൽകിയത്. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിലാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

30 ദിവസത്തേക്ക് രഞ്ജിത്തിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ്. യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയായിരുന്നു എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചത്.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്‍റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിൽ വച്ചാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.

സിനിമയിൽ അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പരാതിയിൽ പറഞ്ഞിരുന്നത്. അതിന് ശേഷം ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിച്ചു. തുടർന്ന് മുറിയിലെത്തിയപ്പോൾ മദ്യം കുടിക്കാൻ നിർബന്ധിക്കുകയും പിന്നീട് വിവസ്ത്രനാക്കി പീഡിപ്പിച്ചെന്നുമാണ് യുവാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.