ഇത് ബ്ലാക്ക് മെയിലിങ്, ഒരു രൂപ പോലും വാങ്ങിയിട്ടില്ല..; 'ആഭ്യന്തര കുറ്റവാളി' റിലീസ് വൈകുന്നതില്‍ വിശദീകരണം

‘ആഭ്യന്തര കുറ്റവാളി’ സിനിമയുടെ റിലീസ് വൈകുന്നതില്‍ വിശദീകരണവുമായി സംവിധായകന്‍ സേതുനാഥ് പദ്മകുമാറും നായകന്‍ ആസിഫ് അലിയും നിര്‍മ്മാതാവ് നൈസാം സലാമും. ചിത്രത്തിന്റെ ആദ്യ നിര്‍മ്മാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാണ പങ്കാളികള്‍ നിര്‍മ്മാതാവായ നൈസാം സലാമിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് മുടങ്ങിയത്.

ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നിയമപരമായി നേരിടാനാണ് തീരുമാനമെന്നും സംവിധായകന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച വ്യക്തിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്ന് നിര്‍മ്മാതാവ് നൈസാം സലാമും പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

”പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരോപണങ്ങള്‍ വന്നത്. പ്ലാന്‍ ചെയ്തിരുന്നതുപോലെ ഏപ്രില്‍ 17ന് തന്നെ ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷ. അത് അനുസരിച്ച് പ്രചാരണ പരിപാടികളും നടത്തിയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത രീതിയിലാണ് സിനിമയെ കുറിച്ച് കുറേ ആരോപണങ്ങള്‍ വന്നത്.”

View this post on Instagram

A post shared by Asif Ali (@asifali)

”ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്റെ നിര്‍മാതാവ് നൈസാം സലാമോ ക്രൂവിലെ മറ്റാരെങ്കിലുമോ ആരോപണം ഉന്നയിക്കുന്ന ആളുടെ കയ്യില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് ഈ സത്യം കോടതിയില്‍ തെളിയിക്കാന്‍ പറ്റുമെന്ന് ഉറപ്പുമുണ്ട്” എന്നാണ് സംവിധാകന്‍ പറയുന്നത്.

വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എത്രയും പെട്ടന്ന് അനുകൂല വിധി സമ്പാദിച്ച് അടുത്ത മാസം സിനിമ റിലീസ് ചെയ്യാന്‍ പറ്റുമെന്നാണ് കരുതുന്നതെന്നും നിര്‍മ്മാതാവ് നൈസാം സലാം പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നയാളെ ഇന്നേവരെ കണ്ടിട്ടില്ല. ബ്ലാക്ക് മെയിലിങ് പോലെ തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്.

കാശ് കൊടുത്ത് ഒത്തു തീര്‍പ്പാക്കണമെന്നാണ് പറയുന്നത്. വാങ്ങാത്ത കാശ് തിരിച്ച് കൊടുക്കണമെന്ന് പറയുമ്പോള്‍ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാന്‍ പറ്റൂ എന്നും നൈസാം സലാം വ്യക്തമാക്കി. ആരോപണങ്ങളില്‍ വിഷമമുണ്ടെന്ന് ആസിഫ് അലിയും പ്രതികരിച്ചു.