ഭാവന വിവാഹത്തിന് ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ലെന്ന് ഇന്നസെന്റ്

നടി ഭാവനയുടെ വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും ക്ഷണിച്ചിരുന്നില്ലന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്നു അദ്ദേഹം തന്നെ വ്യക്തമാക്കി. ക്ഷണിക്കാത്തതില്‍ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിനിമ സംഘടനയുടെ ഭാരവാഹികള്‍ക്ക് ക്ഷണമില്ലന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. അമ്മയുടെ ഭാരവാഹികളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമാണ് ക്ഷണമുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി വിവാഹചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുംബൈയില്‍ ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

ഭാവനയുടെ ജീവിതത്തില്‍ വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ എതിര്‍ചേരിയില്‍ നില്‍ക്കുകയും പരസ്യമായി ഭാവനയെ തള്ളിപ്പറയുകയും ചെയ്യുന്ന നിലപാടാണ് അമ്മ പ്രസിഡന്റും സിപിഐഎം എംപിയുമായ ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്. ഇതിന്റെ അമര്‍ഷം എന്നോണമാണ് ഭാവനയുടെ കുടുംബം ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു തുടങ്ങിയവരെ വിവാഹക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.

പുഴയ്ക്കലില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് മമ്മൂട്ടി ഉള്‍പ്പെടെയുള്ള സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തത്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങി ഭാവനയുമായി അടുപ്പമുള്ള എല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.