നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബർമാർക്കെതിരെ കേസെടുത്തു

നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് 12 യൂട്യൂബർമാർക്കെതിരെ കേസെടുത്തു. എറണാകുളം ഊന്നുകൽ പൊലീസ് ആണ് കേസെടുത്തത്. ഇന്ന് യുവതിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം വിശദമായി രേഖപ്പെടുത്താനിരിക്കവെയാണ് സംഭവം.

എന്നാൽ പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്നാണ് യുവതി  കഴിഞ്ഞ ദിവസം മൊഴി നൽകിയത്. അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു.

പീഡനം നടന്ന തിയ്യതി താൻ പറഞ്ഞത് ഉറക്കപ്പിച്ചിലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് മുന്നിൽ യുവതി മൊഴി നൽകിയത്. 2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടാതെന്ന് താൻ പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്നും പൊലീസ് സത്യം അനേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു.

സെപ്റ്റംബര്‍ 3ന് ആണ് നിവിന്‍ പോളിക്കെതിരെ പീഡനാരോപണം എത്തിയത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയാണ് എത്തിയത്. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു. അന്ന് രാത്രി തന്നെ തനിക്കെതിരെ എത്തിയ പരാതി വ്യാജമാണെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകുമെന്നും നിവിന്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ഡിസംബര്‍ 14ന് നിവിന്‍ പോളി വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഷൂട്ടിംഗില്‍ ആയിരുന്നുവെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ആയ വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. ഡിസംബര്‍ 14ന് ഷൂട്ടിംഗില്‍ നിവിന്‍ പോളി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ച് നടന്‍ ഭഗത് മാനുവലും രംഗത്തെത്തിയിരുന്നു.