ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; കൊക്കെയ്ന്‍ കേസില്‍ നടനെയും മോഡലുകളെയും വെറുതെവിട്ടു

കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. നടന്‍ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളെയും എറണാകുളം സെഷന്‍സ് കോടതി വെറുതെവിട്ടു. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30ന് ആയിരുന്നു സംഭവം.

എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടര്‍ന്ന്, മുഴുവന്‍ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഷൈന്‍ ടോം ചാക്കോയ്ക്ക്‌ വേണ്ടി അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായി. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്.

കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായിരുന്നു.

അറസ്റ്റിലാകുമ്പോള്‍ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.