പീഡനക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന പരാതി; നിവിൻ പോളിയുടെ മൊഴി ഇന്നെടുക്കും

പീഡനക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ നടന്‍ നിവിന്‍ പോളിയുടെ മൊഴിയെടുക്കാൻ പൊലീസ്. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നല്‍കിയ പരാതിയിൽ നിവിന്‍ പോളിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും.

തന്നെ നിവിന്‍ വിദേശത്തുവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന തീയതിയില്‍ കേരളത്തിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ചില തെളിവുകള്‍ നിവിന്‍ പോളി കൈമാറിയിട്ടുണ്ട്. അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്പോര്‍ട്ടിന്റെ കോപ്പിയും നിവിന്‍ കൈമാറി. ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. കേസിലെ ആറാം പ്രതിയായിട്ടാണ് നിവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതിക്കാരി പീഡനം ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും വിനിത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി വിനിത് ശ്രീനിവാസൻ, നടൻ ഭഗത് എന്നിവരും രംഗത്തെത്തിയിരുന്നു.