'അച്ഛന്‍ മുന്‍ നക്‌സലൈറ്റ്, സഹോദരി സന്യാസിനി.. കമ്യൂണിസ്റ്റ് സഖാവിനും തിരിച്ചറിവ് ഉണ്ടാകട്ടെ'; നിഖില വിമലിനെതിരെ കടുത്ത സൈബര്‍ ആക്രമണം

നടി നിഖില വിമലിനെതിരെ കടുത്ത സൈബര്‍ ആക്രമണം. നടിയുടെ സഹോദരി സന്യാസം സ്വീകരിച്ചു എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് നിഖിലയ്‌ക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് അഖില വിമല്‍ സന്യാസത്തിലേക്ക് കടന്ന് അവന്തികാ ഭാരതി എന്ന പേര് സ്വീകരിച്ചത്. സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയുടെ ചിത്രം പങ്കുവച്ചു കൊണ്ട് അഭിനവ ബാലാനന്ദഭൈരവ പങ്കുവച്ച കുറിപ്പാണ് വൈറലായത്.

”ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി” എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്. ഇതിന് പിന്നാലെയാണ് നിഖിലയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ന്നത്.

‘അച്ഛന്‍ മുന്‍ നക്‌സലൈറ്റ്, സഹോദരി സന്യാസിനി.. കമ്യൂണിസ്റ്റ് സഖാവിനും തിരിച്ചറിവ് ഉണ്ടാകട്ടെ’എന്നിങ്ങനെയുള്ള കുറിപ്പുകള്‍ നടിക്കെതിരെ പ്രചരിക്കുന്നുണ്ട്. നിഖില സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയും വിമര്‍ശിച്ചും അധിക്ഷേപിച്ചും കൊണ്ടുള്ള കമന്റുകള്‍ എത്തുന്നുണ്ട്.

അതേസമയം, കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍ പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്‍ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയില്‍ എത്തിയിരുന്നു. എന്നാല്‍ മൂത്ത സഹോദരിയായ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഡല്‍ഹിയിലെ ജെഎന്‍യുവില്‍ തിയേറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില.

Read more