അന്ന് തിയേറ്ററില്‍ ഫ്‌ളോപ്പ് ആയി, ഇന്ന് ഹിറ്റ് അടിക്കുമോ? തള്ളാനും കൊള്ളാനുമുള്ള അവകാശം നിങ്ങള്‍ക്കാണ്: സിബി മലയില്‍

24 വര്‍ഷത്തിനിപ്പുറം ‘ദേവദൂതന്‍’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. കാലം തെറ്റി വന്ന ക്ലാസിക് എന്ന വിശേഷണത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം 2000ല്‍ ആയിരുന്നു ആദ്യം റിലീസ് ചെയ്തത്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം അന്ന് തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. റീ റിലീസ് ട്രെന്‍ഡ് പിടിച്ചാണ് ചിത്രം ഇന്ന് വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. സിനിമയുടെ റീ റിലീസ് ദിവസത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

സിബി മലയിലിന്റെ കുറിപ്പ്:

എന്റെ വായനാ മുറിയിലെ ചുവരില്‍ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാല് വര്‍ഷത്തിന്റെ ചെറുപ്പമുണ്ട്. ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളില്‍ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് പകര്‍ത്തിയ സ്നേഹചിത്രം (പലേരിയെ ഈ കൂട്ടത്തില്‍ കാണാത്തതില്‍ കുണ്ഠിതപ്പെടേണ്ട, അവന്‍ ‘ആര്‍ക്കോ ആരോടോ പറയാനുള്ള’ വാക്കുകളെ വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടല്‍ മുറിയിലുണ്ട് )

കാലം ഞങ്ങള്‍ മൂവരിലും വരുത്തിയ രൂപപരിണാമങ്ങള്‍ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങള്‍ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങള്‍ക്ക് വീണ്ടും തരുകയാണ് … തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങള്‍ക്കാണ് … പരാതികളില്ല പരിഭവങ്ങളില്ല, സ്നേഹം, സ്നേഹം മാത്രം.

സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തി ആയാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. വിശാല്‍ തന്റെ പ്രാരംഭ പോരാട്ടങ്ങളെ കുറിച്ചും പാട്ടുകള്‍ രചിക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. ജയപ്രദ അവതരിപ്പിച്ച ആഞ്ജലീന ഇഗ്ലേഷ്യസാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.