തിയേറ്ററിന് മുന്നില്‍ തിരക്ക്, അന്ന് കൂവലുകള്‍ കേട്ട ഗാനത്തിന് ഇന്ന് നിറഞ്ഞ കൈയടി; 'ദേവദൂതന്‍' ഏറ്റെടുത്ത് പ്രേക്ഷകര്‍

24 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ക്ലാസിക് റൊമാന്റിക് ചിത്രം ‘ദേവദൂതന്’ തിയേറ്ററില്‍ വമ്പന്‍ സ്വീകരണം. മലയാളത്തിലെ ഒരു റീ റിലീസിന് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച വരവേല്‍പ്പ് തന്നെയാണ് ദേവദൂതന് ആദ്യ ദിവസം ലഭിക്കുന്നത്. അടുത്ത ദിവസങ്ങളിലെ ഷോകളും അതിവേഗം ബുക്കാകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഒരിക്കല്‍ തിയേറ്റര്‍ തഴഞ്ഞ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം വിസ്മയം സൃഷ്ടിക്കുന്നത് നിര്‍മ്മാതാക്കളായ കോക്കേഴ് ഫിലിംസിനും സന്തോഷം നല്‍കുന്നതാണ്. രഘനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 2000ല്‍ പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു.

അന്ന് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അടക്കം കൂവലുകള്‍ കേട്ടിരുന്നതായി രഘുനാഥ് പലേരി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തി ആയാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

വിശാല്‍ തന്റെ പ്രാരംഭ പോരാട്ടങ്ങളെ കുറിച്ചും പാട്ടുകള്‍ രചിക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. ജയപ്രദ അവതരിപ്പിച്ച ആഞ്ജലീന ഇഗ്ലേഷ്യസാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് സി തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍ ആണ്. കെ ജെ യേശുദാസ്, എം. ജയചന്ദ്രന്‍, എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍.

ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറായ ദേവദൂതന്‍ വീണ്ടും തിയേറ്ററുകളില്‍ ആസ്വദിക്കുകയാണ് പ്രേക്ഷകര്‍ക്ക്.