അവര്‍ പിരിയുന്നില്ല.. കോടതിയില്‍ ഹിയറിങ്ങിന് എത്താതെ ധനുഷും ഐശ്വര്യയും; മക്കള്‍ക്ക് വേണ്ടി പുതിയ തീരുമാനം

ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കാന്‍ സാധ്യത. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2022 ജനുവരിയില്‍ ആയിരുന്നു ഐശ്വര്യയും ധനുഷും വിവാഹമോചനം പ്രഖ്യാപിച്ചത്. പരസ്പര ധാരണയോടെ മ്യൂച്ചല്‍ ഡിവോഴ്‌സ് പെറ്റിഷന്‍ ആയിരുന്നു ഇരുവരും നല്‍കിയത്. എന്നാല്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ നടക്കുന്ന കേസിന്റെ ഹിയറിങ്ങിന് താരങ്ങള്‍ ഹാജരായിട്ടില്ല.

ഹിയറിങ്ങിന് ധനുഷും ഐശ്വര്യയും എത്താതിനാല്‍ കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. ഇതോടെ ഇവരുടെ ജീവിതത്തിലെ സുപ്രധാന തീരുമാനത്തിലേക്ക് എത്തിച്ചേരാനായി ജഡ്ജി ഇരുകൂട്ടര്‍ക്കും കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്. ഇതോടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചേക്കും എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്.

എന്നാല്‍ ഈ വാര്‍ത്തകളോട് ധനുഷോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷവും പലപ്പോഴും ധനുഷും ഐശ്വര്യയും ഒരേ വേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ സ്‌കൂള്‍ പരിപാടികളില്‍ ധനുഷും ഐശ്വര്യയും ഒന്നിച്ചെത്താറുണ്ട്.

മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. ഐശ്വര്യ ഒടുവില്‍ സംവിധാനം ചെയ്ത ‘ലാല്‍ സലാം’ എന്ന ചിത്രത്തിനായി ധനുഷ് ആശംസകള്‍ നേര്‍ന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതേസമയം, 2004ല്‍ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്.