പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്, ഓണ്‍ലൈനില്‍ എത്തിയത് ഫുള്‍ എച്ച്ഡി പ്രിന്റുകള്‍; 'എമ്പുരാന്‍' ചോര്‍ന്നത് തിയേറ്ററുകളില്‍ നിന്നല്ല

‘എമ്പുരാന്‍’ സിനിമയുടെ വ്യാജ പ്രിന്റ് പ്രചരിച്ചതില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്. ചിത്രത്തിന്റെ ഫുള്‍ എച്ച്ഡി പ്രിന്റ് ആണ് ചോര്‍ന്നിരിക്കുന്നത്. അതിനാല്‍ ചിത്രം തിയേറ്ററുകളില്‍ നിന്നു പകര്‍ത്തിയതാകാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍. ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണ് ചോര്‍ന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

തിയേറ്ററുകളില്‍ നിന്ന് പകര്‍ത്തുന്ന പതിപ്പുകള്‍ക്ക് സാധാരണ ഗതിയില്‍ ദൃശ്യശബ്ദ നിലവാരം കുറവായിരിക്കും. ചിത്രം ചോര്‍ന്നത് തിയേറ്ററുകളില്‍ നിന്ന് അല്ലെങ്കില്‍ പിന്നെ എവിടെ നിന്ന് എന്ന ചോദ്യം സിനിമാ മേഖലയില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. ചിത്രം വ്യാഴാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്തു 10 മണിക്കൂറിനുള്ളിലാണ് ടെലഗ്രാമിലും വെബ്സൈറ്റുകളിലും വ്യാജ പതിപ്പ് എത്തിയത്.

എന്നാല്‍ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ല എന്നാണ് കൊച്ചി സൈബര്‍ പൊലീസ് പറയുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം ആരംഭിക്കുമെന്നും വെബ്സൈറ്റുകളില്‍ നിന്ന് ചിത്രം നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ചിത്രങ്ങളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രഫഷനല്‍ എത്തിക്കല്‍ ഹാക്കര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് കര്‍ശനമായ നിയമനടപടി നേരിടേണ്ടി വരുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, പ്രിന്റ് ചോര്‍ന്നെങ്കിലും വിവാദങ്ങളില്‍ മുങ്ങിയെങ്കിലും തിയേറ്ററില്‍ ഗംഭീര പെര്‍ഫോമന്‍സ് ആണ് ചിത്രം നടത്തുന്നത്. റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സിനിമ 100 കോടി ക്ലബ്ബിലെത്തി.