വയനാടിനെ ചേർത്തുപിടിച്ച് ഫഹദും നസ്രിയയും; 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്ത ഭൂമിയായി മാറിയ വയനാടിനെ ചേർത്തുപിടിച്ച് ഫഹദ് ഫാസിലും നസ്രിയയും. 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുള്ള ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്ന പ്രൊഡക്ഷൻ കമ്പനി കൈമാറിയിരിക്കുന്നത്.

വയനാട്ടിലെ മനുഷ്യർക്കായി നിരവധിപേരാണ് സഹായഹസ്തങ്ങളുമായി എത്തിയിരിക്കുന്നത്. നേരത്തെ തെന്നിന്ത്യൻ താരം വിക്രം 20 ലക്ഷം രൂപയും ബോളിവുഡ് താരം രശ്മിക മന്ദാന പത്ത് ലക്ഷം രൂപയും സൂര്യ, ജ്യോതിക, കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയും മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്.

കൂടാതെ ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി, കല്ല്യാൺ ജുവലേഴ്സ് ഉടമ ടിഎസ് കല്ല്യാണരാമൻ എന്നിവർ 5 കോടി വീതവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും 5 കോടി വീതം സംഭാവന നൽകിയിരുന്നു.

ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് എത്തുകയാണ്. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും കനത്ത മഴ പെയ്യുകയാണ്. പ്രതികൂല കാലാവസ്ഥയിലും ചൂരൽ മലയിലെ ബെയ്‌ലി പാലം നിർമ്മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആർമിയുടെ നേതൃത്വത്തിൽ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. അതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂരൽമല സന്ദർശിച്ചു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചൂരൽമലയിൽ സന്ദർശനം നടത്തി. കെസി വേണുഗോപാൽ, വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം രാഹുലും പ്രിയങ്കയും ചൂരലമലയിലെ രക്ഷാപ്രവർത്തനം നടക്കുന്ന സഥലങ്ങൾ സന്ദർശിച്ചത്.