രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ 'പൈങ്കിളി'; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ബുദ്ധിമുട്ടിലാക്കിയാണ് വ്യാഴാഴ്ച ഫഹദ് ഫാസില്‍ ചിത്രം ‘പൈങ്കിളി’യുടെ ഷൂട്ടിംഗ് നടന്നത്.

സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

വ്യാഴാഴ്ച രാത്രി 9 മണിയാടെ ആയിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ഷൂട്ടിംഗ്. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു.

ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയ ആശുകള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാനുമായില്ല. പ്രധാന കവാടത്തിലൂടെയും ആരെയും കടത്തിവിട്ടില്ല.

ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിര്‍ദേശിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തത്.

Read more