'ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക, സുധിയെ വിറ്റ് കാശാക്കുന്നതുപോലെ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും: സാജു നവോദയ

അന്തരിച്ച നടന്‍ സുധിയുടെ കുടുംബവുമായുളള സൗഹൃദത്തിന്റെ പേരിൽ നടൻ്റെ മരണ ശേഷം ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നൊരാളാണ് അവതാരകയായ ലക്ഷ്‌മി നക്ഷത്ര. സ്റ്റാർ മാജിക് പരിപാടിയുടെ ഭാഗമായ ശേഷമാണ് ലക്ഷ്‌മിയും സുധിയും അടുത്ത സുഹൃത്തുക്കളാകുന്നത്. സുധിയുടെ കുടുംബവുമൊത്തുള്ള വീഡിയോകൾ നിരന്തരം ലക്ഷ്മ്‌മി സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കിടാറുമുണ്ട്. ദുബായ് മലയാളിയായ യൂസഫിൻ്റെ സഹായത്തോടെ അടുത്തിടെ സുധിയുടെ മണം പെർഫ്യൂമാക്കി ഭാര്യ രേണുവിന് ലക്ഷ്‌മി സമ്മാനിച്ചിരുന്നു.

അന്ന് അത് വീഡിയോയാക്കി ലക്ഷ്മ്‌മി പങ്കിട്ടപ്പോൾ വലിയ രീതിയിൽ വിമർശനം കേൾക്കേണ്ടതായ അവസ്ഥയും ലക്ഷ്‌മിക്ക് വന്നിരുന്നു. സുധിയുടെ മരണശേഷം ലക്ഷ്‌മി സുധിയേയും കുടുംബത്തേയും വീഡിയോയാക്കി വിറ്റ് യുട്യൂബിലൂടെ വരുമാനമുണ്ടാക്കുന്നുവെന്നായിരുന്നു പ്രധാനമായും വന്ന വിമർശനം.

ഈ സംഭവവുമായി ബന്ധപ്പെട്ട് നടനും മിമിക്രി താരവുമായ സാജു നവോദയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സുധിയെ വിറ്റ് കാശാക്കുന്നെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും എന്നാണ് സ്‌മാർട്ട് പിക്‌സ് മീഡിയയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ സാജു നവോദയ പറഞ്ഞത്. സുധി പോയി ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം രേണുവിന് നോക്കണം. ചേട്ടൻ പോയിയെന്നും പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. കുറച്ച് ബോൾഡായി നിൽക്കുന്നതാകും എപ്പോഴും നല്ലതെന്നും നടന്‍ വ്യക്തമാക്കി.

സുധിയുടെ മണം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര; നന്ദി പറഞ്ഞ് രേണു | Lakshmi Nakshatra Kollam Sudhi

മക്കളിൽ ഒരാൾ കൈകുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തിൽ വളർത്തി വലുതാക്കണമെങ്കിൽ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ല. നമ്മൾക്ക് ഉള്ള വിഷമത്തിൻ്റെ ഇരട്ടിയുടെ ഇരട്ടി രേണുവിൻ്റെ മനസിലുണ്ടാകും. പിന്നെ രേണുവിനെ കുറ്റം പറയാൻ വരുന്നവർ അവരുടെ ഭാഗം ക്ലിയറാണോയെന്ന് കൂടി നോക്കിയിട്ട് വേണം കമന്റുകൾ എഴുതി കൂട്ടിവെക്കാൻ. ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണെന്ന് പറയാറില്ലേ… ഇതൊക്കെ അവനവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോഴെ മനസിലാകൂ.

മുമ്പ് സുധിയെ പറ്റി മോശമായി നിരവധി യുട്യൂബ് ചാനലുകൾ പലതും എഴുതിപിടിപ്പിച്ച് വിട്ടിരുന്നു. സുധിയുടെ മരണശേഷം അതെല്ലാം മാറി ഞങ്ങളുടെ സുധി ചേട്ടൻ എന്ന രീതിക്ക് എഴുതി തുടങ്ങി. സുധി എന്താണ്, എങ്ങനെയാണ് എന്നത് ഞങ്ങൾക്ക് അറിയാം. അഞ്ച് വർഷത്തോളം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആളാണ്. അന്നൊക്കെ എൻ്റെ വീട്ടിലായിരുന്നു സുധി കിടന്നിരുന്നത്. ആ ഫാമിലിയുമായി അത്രയും ബന്ധമുള്ളവരാണ് ഞങ്ങൾ.

സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകാത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ. ചെയ്തിട്ടുള്ളതു കൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക. അയ്യോ ഞങ്ങൾ അറിയാതെ വേറൊരാൾ ഷൂട്ട് ചെയ്‌ത്‌ ഇട്ടതാണെന്ന് പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവർ തന്നെ എല്ലാം ചെയ്‌തിട്ട് പിന്നെ… അത് ആര് ചെയ്‌താലും… അതുപോലെ തന്നെ മുമ്പ് സുധിക്കെതിരെ സൈബർ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വീഡിയോ ഇടാൻ ആരും വന്നതായി ഞാൻ കണ്ടില്ല.

പക്ഷെ ഇങ്ങനൊരു അവസ്ഥ വന്നപ്പോൾ അതൊക്കെ മാക്‌സിമം യൂട്ട്ലൈസ് ചെയ്യുന്നതാണെന്നാണ് എല്ലാവർക്കും ചിന്ത പോയത്. സാധാരണ ഒരു ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിൻ ആയിരുന്നുവെങ്കിൽ അത് ഹൈഡ് ചെയ്ത് ചെയ്യണമായിരുന്നു. എല്ലാം ഒരു ചിരിയിലൂടെ തള്ളിക്കളയുകയാണ് ഞാൻ. സുധിയെ കുറിച്ച് പറയാനാണെങ്കിൽ ഞങ്ങൾ എല്ലാവർക്കും കുറേ പറയാനുണ്ട്. പക്ഷെ അതൊക്കെ ഞങ്ങളിൽ ഒതുങ്ങുന്ന കാര്യങ്ങളാണ്. പിന്നെ ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ലക്ഷ്‌മി ചെയ്‌തത്‌ ഈ സംഭവവുമായി എന്നാണ് സാജു നവോദയ പറയുന്നത്.