കാനില്‍ നിന്നും നേരെ കോടതിയിലേക്ക്; 2015ലെ കേസ് പിന്‍വലിക്കാതെ എഫ്ടിഐഐ!

കാനില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടി ഇന്ത്യയുടെ അഭിമാനമയുര്‍ത്തിയ സംവിധായിക പായല്‍ കപാഡിയക്കെതിരെയുള്ള കേസ് പിന്‍വലിക്കാതെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ). 2015ല്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ധര്‍ണയിരുന്നതിന് എതിരെയുള്ള കേസ് ആണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി മഹാഭാരതം സീരിയലിലെ നടനായിരുന്ന ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ പായല്‍ ഉണ്ടായിരുന്നു. 139 ദിവസം നീണ്ട പ്രക്ഷോഭത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. പായലുള്‍പ്പെടെ 25 വിദ്യാര്‍ഥികളുടെ പേര് കുറ്റപത്രത്തിലുണ്ട്.

സമരത്തിന്റെ പേരില്‍ പായലിന് സ്‌കോളര്‍ഷിപ്പ് നഷ്ടമായി. വിദേശത്തെ പഠനപരിപാടിയില്‍ പങ്കെടുക്കാന്‍ വിലക്കും നേരിട്ടു. പായലിന് ഗ്രാന്‍ പ്രി കിട്ടിയതിനെ പ്രശംസിച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പില്‍, കേസിലെ 25-ാം പ്രതിയാണ് പായലെന്നും അടുത്തമാസം കോടതിയില്‍ ഹാജരാകേണ്ടതുണ്ടെന്നും പറയുന്നുണ്ട്.

2015ല്‍ പായല്‍ കപാഡിയ ‘ആഫ്റ്റര്‍നൂണ്‍ ക്ലൗഡ്‌സ്’ എന്ന 13 മിനിറ്റുള്ള ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ഇത് കാനില്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ നിലപാട് മയപ്പെടുത്തി എഫ്ടിഐഐ രംഗത്തെത്തിയിരുന്നു. തങ്ങള്‍ പായലിനെ പിന്തുണയ്ക്കുന്നു എന്നായിരുന്നു അന്നത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഭുപേന്ദ്ര കൈന്തോല പറഞ്ഞത്.

അതേസമയം, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പായല്‍ കപാഡിയയുടെ ആദ്യ ഫിക്ഷന്‍ ഫീച്ചര്‍ സിനിമയാണ്. തിരക്കുപിടിച്ച മുംബൈ നഗരത്തില്‍ ജോലിയുടെ ഭാഗമായി എത്തിയ രണ്ട് മലയാളി നഴ്സുമാരുടെ കഥയാണ് സിനിമ.

Read more