അന്ന് മണിച്ചേട്ടന്‍ അരികില്‍ ഉണ്ടായില്ല, വിളിച്ചിട്ടും കിട്ടിയില്ല.. ആ സമയത്താണ് ഞങ്ങള്‍ ഒരുപോലെ വിഷമിച്ചത്..; 9 വര്‍ഷത്തിന് ശേഷം നിമ്മി

കലാഭവന്‍ മണിയുടെ ഒമ്പതാം ഓര്‍മ്മദിനത്തിന് പിന്നാലെ നടന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഭാര്യ നിമ്മി. മണിയുടെ മരണത്തിന് ശേഷം ഇതാദ്യമായാണ് ഒരു വീഡിയോയില്‍ നിമ്മി പ്രത്യക്ഷപ്പെടുന്നത്. നാടന്‍പാട്ട് കലാകാരിയും എഴുത്തുകാരിയുമായ പ്രിയ ഷൈനുമായുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ഒറ്റ കാര്യത്തിന് മാത്രമാണ് തങ്ങള്‍ ഇരുവരും ഒരുപോലെ വിഷമിച്ചത് എന്നാണ് നിമ്മി പറയുന്നത്.

നിമ്മിയുടെ വാക്കുകള്‍:

മണി ചേട്ടന്‍ ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ട്. അതിലേറ്റവും എനിക്ക് പ്രിയപ്പെട്ടതും ഹൃദയസ്പര്‍ശിയും ആയ പാട്ട് ‘മിന്നാമിനുങ്ങേ’ എന്ന പാട്ടാണ്. ഞാനും മണിച്ചേട്ടനുമൊക്കെ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ കാലഘട്ടത്തിലൂടെ ജീവിച്ചു പോന്നവരാണ്. അതുകൊണ്ട്, അത്തരം കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അറിയാതെ കണ്ണു നിറയും. അദ്ദേഹത്തിനും എനിക്കും വിഷമമായ കാര്യം മകള്‍ ജനിക്കുന്ന സമയത്ത് ഉണ്ടായതാണ്. മകളുടെ പ്രസവ സമയത്ത് ഡെലിവറിക്ക് കൊണ്ടുപോകുമ്പോള്‍ മണിച്ചേട്ടന്‍ എന്റെ അരികില്‍ ഇല്ലായിരുന്നു. ആ സമയത്ത് ഭര്‍ത്താവിന്റെ സാമീപ്യം ഏതൊരു സ്ത്രീയും ഭയങ്കരമായി ആഗ്രഹിക്കും. അന്നൊരു അവാര്‍ഡ് പരിപാടി നടക്കുന്ന സമയം ആണ്.

രാവിലെ പോകുന്ന സമയത്ത് എന്നോട് ചോദിച്ചു വയ്യായ്ക ഒന്നും ഇല്ലല്ലോ എന്ന്. വേദന എന്തെങ്കിലും ഉണ്ടെങ്കില്‍ വലിയ പരിപാടിയാണെന്നൊന്നും നോക്കണ്ട പോകാതിരിക്കാമെന്നും പറഞ്ഞു. ആ സമയത്ത് എനിക്ക് പ്രത്യേകിച്ച് വയ്യായ്മയോ ക്ഷീണമോ ഒന്നും തോന്നിയില്ല. ആങ്കറിങ് ആണ് ചേട്ടന്‍ ചെയ്യാന്‍ ഇരുന്നതും, പോയ്‌ക്കോളാന്‍ ഞാനും പറഞ്ഞു. പക്ഷേ വൈകിട്ട് ആയപ്പോഴേക്കും എനിക്ക് വേദന തുടങ്ങി. മണിച്ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നുമില്ല. അത് കഴിഞ്ഞു ഡെലിവെറിക്ക് കേറ്റിയപ്പോഴും മോള്‍ ജനിച്ചു കഴിഞ്ഞപ്പോഴും എല്ലാം ഞാന്‍ ഏട്ടനെ ആണ് തിരക്കുന്നത്, എന്റെ ഓര്‍മ പോയപ്പോഴും വന്നപ്പോഴും എല്ലാം ഞാന്‍ മണിച്ചേട്ടനെ ആണ് തിരക്കുന്നത്.

മകള്‍ ജനിച്ചതും അദ്ദേഹം അറിഞ്ഞില്ല. അതിന് ശേഷം ലോഹിതദാസ് സാറാണ് ഈ വിവരം അദ്ദേഹത്തെ അറിയിക്കുന്നത്. ആള്‍ക്കും നല്ല സങ്കടം ആയി. അതെല്ലാം കഴിഞ്ഞ് മണിച്ചേട്ടന്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ രണ്ട് മണി ആയി. എന്നെ വന്ന് കാണുകയും മകളെ കാണുകയുമൊക്കെ ചെയ്തു. പ്രസവം അടുക്കാറായതോടെ കുറേ ഷൂട്ടിങ്ങും മറ്റുമൊക്കെ വേണ്ടെന്ന് വെച്ച് എന്റെ കൂടെ തന്നെ മണിച്ചേട്ടന്‍ ഉണ്ടായിരുന്നു. എന്നിട്ടും ഒരു ദിവസം മാറിയപ്പോള്‍ തന്നെ ഇങ്ങനെ ഉണ്ടായല്ലോ എന്നോര്‍ത്ത് അദ്ദേഹത്തിന് വല്ലാത്ത വിഷമമായി. പിന്നെ മോളെ ഒക്കെ എടുത്തതിന് ശേഷമാണ് ആ വേദന മാറിയത്.

Read more