തള്ളല്ല ആയിരം കോടിക്കഥ, അതുക്കും മേലെ നേടി 'കല്‍ക്കി'; അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി ഔദ്യോഗിക കളക്ഷന്‍ പുറത്ത്

ബോക്‌സ് ഓഫീസില്‍ റെക്കര്‍ഡുകള്‍ ഭേദിച്ചു കൊണ്ടായിരുന്നു നാഗ് അശ്വിന്‍-പ്രഭാസ് ടീമിന്റെ ‘കല്‍ക്കി 2898 എഡി’ തിയേറ്ററില്‍ കുതിപ്പ് തുടര്‍ന്നത്. സിനിമ ആയിരം കോടി കടന്നുവെന്ന വാര്‍ത്തകള്‍ വന്നെങ്കിലും എത്ര നേടി എന്നതില്‍ ഇതുവരെ വ്യക്തത വന്നിരുന്നില്ല. അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ വൈജയന്തി മൂവീസ്.

ജൂണ്‍ 27ന് പുറത്തിറങ്ങിയ ചിത്രം 1100 കോടി രൂപയാണ് ഇതുവരെ നേടിയ കളക്ഷന്‍. ഈ വര്‍ഷം 1000 കോടി ക്ലബ്ബ് എന്ന നേട്ടത്തിലെത്തുന്ന ആദ്യത്തെ ചിത്രമെന്ന നേട്ടവും കല്‍ക്കി സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങള്‍ 1000 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് കല്‍ക്കി 2898 എഡി. കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.


പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ശോഭന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കൂടാതെ വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, രാജമൗലി, രാം ഗോപാല്‍ വര്‍മ്മ എന്നിവര്‍ കാമിയോ റോളുകളിലും എത്തിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം തിയേറ്ററിലെത്തിയത്.

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ പതിപ്പുകള്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും. അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇംഗ്ലീഷ് സബ്ടൈറ്റിലുകളോട് നെറ്റ്ഫ്ലിക്സില്‍ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുക. ജൂണ്‍ 27ന് തിയേറ്ററുകളിലെത്തിയ ചിത്രം ജൂലൈയില്‍ തന്നെ ഒ.ടി.ടിയില്‍ എത്തിക്കാന്‍ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാല്‍ ചിത്രം കാണാന്‍ തിയേറ്ററുകളിലേക്ക് ഇപ്പോഴും പ്രേക്ഷകര്‍ എത്തുന്നതിനാലാണ് ഒ.ടി.ടി റിലീസ് മാറ്റിവച്ചത്. സെപ്റ്റംബര്‍ രണ്ടാം വാരത്തോട് കൂടി ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 600 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. ഓപ്പണിംഗ് ദിനത്തില്‍ തന്നെ ചിത്രം 191 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.