ആമി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാ ബാലന്‍

മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമായ ആമി സിനിമയുടെ ആരംഭം മുതല്‍ പല വിവാദങ്ങളുണ്ടായിരുന്നു. സംവിധായകന്‍ കമല്‍ ചിത്രത്തില്‍ ആദ്യം ആമിയായി നിശ്ചയിച്ചിരുന്ന വിദ്യാ ബാലനെക്കുറിച്ചാണ് നടത്തിയ പരമാര്‍ശം വലിയ വിവാദമായി മാറിയിരുന്നു.

വിദ്യാബാലന്‍ നിരസിച്ചതല്ലെന്നു കമല്‍ പറഞ്ഞിരുന്നു. താരം പിന്‍മാറിയതാണ്. അത് കഥാപാത്രമോ കഥയോ ഇഷ്ടപ്പെടാതെ ആയിരുന്നില്ല. പകരം ചില ബാഹ്യ പ്രേരണകള്‍ കാരണമാണ്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. വിദ്യക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു കാര്യമായിരുന്നു അത്. പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ് എന്നാണ് കമല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

വിഷയത്തില്‍ തനിക്ക് പ്രത്യേകിച്ച് ഒന്നു പറയാനില്ലെന്നായിരുന്നു വിദ്യാ ബാലന്റെ പ്രതികരണം. എനിക്കു സംവിധായകനായ കമലിനു മറുപടി നല്‍കാന്‍ ആഗ്രഹമില്ല. ഞാന്‍ ഇത് സംബന്ധിച്ച എല്ലാം നേരെത്ത അവസാനിപ്പിച്ചതാണ്. അതു കൊണ്ട് ഇനി ഇതില്‍ പ്രതികരിക്കുന്നില്ലാണ് താരം പറഞ്ഞത്.