പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവില്ലെന്ന് കമ്മിഷ്ണര്‍; ലഹരിക്കേസില്‍ ട്വിസ്റ്റ്

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകള്‍ ഇല്ലെന്ന് കൊച്ചി കമ്മിഷ്ണര്‍ പുട്ട വിമലാദിത്യ. സംഭവം നടന്ന ദിവസം ഹോട്ടലില്‍ എത്തിയ കുറച്ച് ആളുകളെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവില്ല എന്നാണ് കമ്മിഷ്ണര്‍ പറയുന്നത്.

ലഹരിക്കേസില്‍ ഓം പ്രകാശ്, ചോക്‌ലേറ്റ് ബിനു, ഷിഫാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഇരുപതിലേറെ ആളുകളാണ് ഹോട്ടലില്‍ എത്തിയത്. ഇതില്‍ പന്ത്രണ്ടോളം പേരെ ചോദ്യം ചെയ്തതായും പൊലീസ് അറിയിച്ചിരുന്നു. ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

ശ്രീനാഥ് ഭാസിയെ പന്ത്രണ്ട് മണിക്കൂറും പ്രയാഗയെ രണ്ട് മണിക്കൂറും പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ പ്രയാഗയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓം പ്രകാശിനെ അറിയില്ല എന്ന പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ് പ്രയാഗയ്ക്ക് അതില്‍ പങ്കില്ലെന്നും വ്യക്തമാക്കി.

കേസിലെ പ്രതികളില്‍ ഒരാളായ ചോക്ലേറ്റ് ബിനുവുമായുള്ള ശ്രീനാഥ് ഭാസിയുടെ ബന്ധവും ഇടപാടുകളും പൊലീസ് പരിശോധിക്കും. അന്നേ ദിവസം ഹോട്ടലില്‍ മറ്റൊരു നടി കൂടി എത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ഫൊറന്‍സിക് പരിശോധനാഫലത്തിനായി പൊലീസ് കാത്തിരിക്കുകയാണ്.

Read more