റോട്ടര്‍ഡാം മേളയില്‍ നിറഞ്ഞ കൈയ്യടി നേടി മമ്മൂട്ടിയുടെ പേരന്‍പ്

തരമണിയ്ക്കു ശേഷം റാം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പിന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച വരവേല്‍പ്പ്. പേരന്‍പിന്റെ ആദ്യ പൊതു പ്രദര്‍ശനം കൂടിയാണ് നടന്നത്. നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഈ മമ്മൂട്ടി ചിത്രത്തെ വരവേറ്റത്.

അതേസമയം റോട്ടര്‍ ഡാമിലെ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കണ്ട നിര്‍മ്മാതാവ് ജെ സതീഷ് കുമാര്‍ ചിത്രത്തെ പുകഴ്ത്തി ട്വീറ്റ് ചെയ്തു. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പേരന്‍പ് വേള്‍ഡ് പ്രീമിയര്‍ കണ്ടുവെന്നും ചിത്രത്തിനു മുന്നില്‍ ശിരസു നമിക്കുന്നുവെന്നും ജെ സതീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സിനിമയില്‍ ടാക്‌സി ഡ്രൈവറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക്്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.

ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.