മമ്മൂട്ടിയുടെ കട്ട വില്ലനിസം, ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നേടിയ മൂന്ന് കഥാപാത്രങ്ങള്‍; ആ ഹിറ്റ് സിനിമ വീണ്ടും തിയേറ്ററുകളിലേക്ക്

മമ്മൂട്ടിയുടെ കട്ട വില്ലനിസം കണ്ട സിനിമയാണ് ‘പലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’. ഒരു സിനിമയില്‍ മൂന്ന് കഥാപാത്രങ്ങളായി എത്തി ആ വര്‍ഷത്തെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് മമ്മൂട്ടി നേടിയിരുന്നു. ഹരിദാസ്, മുരിക്കും കുന്നത്ത് ഹാജി, ഖാലിദ് അഹമ്മദ് എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തിയത്.

രഞ്ജിത്തിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4കെ പതിപ്പാണ് നിര്‍മ്മാതാക്കള്‍ വീണ്ടും തിയേറ്ററില്‍ എത്തിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ സിനിമ മമ്മൂട്ടിയുടെ അതുല്യപ്രകടനം കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.

2009ല്‍ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു. ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശ്വേത മേനോന്‍ മികച്ച നടിക്കുള്ള തന്റെ ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സ്വന്തമാക്കി.

മൈഥിലി, ശ്രീനിവാസന്‍, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരന്‍, വിജയന്‍ വി നായര്‍, ഗൗരി മുഞ്ജല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നിര്‍മ്മാണം-മഹാ സുബൈര്‍,ഏ വി അനൂപ്, ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാല്‍. കഥ-ടി പി രാജീവന്‍.