കായല്‍ കൈയേറിയെന്ന് ആരോപണം; എം.ജി. ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കായല്‍ കൈയേറി വീട് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നലെ രണ്ടു മണിക്കൂറോളമാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം എം.ജി. ശ്രീകുമാറിനെ ചോദ്യം ചെയ്തത്.

ബോള്‍ഗാട്ടി കായല്‍ തീരത്തോട് ചേര്‍ന്നാണ് എംജി ശ്രീകുമാറിന്റെ വീട്. തീരദേശ നിര്‍മാണ നിയന്ത്രണ നിയമത്തിന് വിരുദ്ധമാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അടുത്തമാസം കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് ഇപ്പോള്‍ എം.ജി. ശ്രീകുമാറിനെ ചോദ്യം ചെയ്തിരിക്കുന്നത്.

ചട്ടവിരുദ്ധമായുള്ള നിര്‍മ്മാണത്തിന് അനുമതി നല്‍കിയ മുളവുകാട് പഞ്ചായത്ത് അധികൃതരെയും കേസിന്റെ ഭാഗമായി വിൡച്ചുവരുത്തി ചോദ്യം ചെയ്യും. പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിച്ചപ്പോഴാണ് എംജി ശ്രീകുമാര്‍ നിയമലംഘനം നടത്തിയത് എന്നാണ് ആരോപണം.