മോദിയുടെ 'ചലഞ്ച്' ഏറ്റെടുത്ത് മോഹൻലാൽ; മമ്മൂട്ടിയും രജനീകാന്തുമടക്കം പത്ത് പേരെ കൂടി ക്ഷണിച്ച് നടൻ

പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘ചലഞ്ച്’ ഏറ്റെടുത്ത് നടൻ മോഹൻലാൽ. അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്നതിനും തന്നെ നാമനിർദേശം ചെയ്തതിലും മോഹൻലാൽ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലെ അർഥവത്തായ ചുവടുവെപ്പാണ്. ഒരുമിച്ച്, കൂടുതൽ ആരോഗ്യമുള്ള ഇന്ത്യയെ കെട്ടിപ്പെടുക്കാമെന്നും മോഹൻലാൽ എക്‌സിൽ കുറിച്ചു.

മോദി തുടക്കം കുറിച്ച പ്രചാരണത്തിൽ പങ്കാളിയാവാൻ മറ്റു പത്തുപേരെ മോഹൻലാൽ ക്ഷണിച്ചു. സൂപ്പർ താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, ഉണ്ണി മുകുന്ദൻ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ എന്നിവർക്ക് പുറമേ സംവിധായകരായ പ്രിയദർശൻ, മേജർ രവി എന്നിവരെയാണ് മോഹൻലാൽ ക്ഷണിച്ചത്.


മോഹൻലാൽ അടക്കം പത്തുപേരെയാണ് മോദി പ്രചാരണത്തിനായി ക്ഷണിച്ചത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ഗായിക ശ്രേയാ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, നടൻ മാധവൻ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി, രാജ്യസഭാംഗം സുധാ മൂർത്തി, ഒളിമ്പിക് മെഡൽ ജേതാക്കളായ മനു ഭാക്കർ, മീരാഭായ് ചാനു, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ ഹിന്ദുസ്ഥാനി എന്നിവരാണ് മോദി ചലഞ്ചിൽ ഉൾപ്പെടുത്തിയ മറ്റുള്ളവർ. ഇവർ ഓരോരുത്തരും മറ്റ് പത്തുപേരെ ചലഞ്ച് ചെയ്യണം.

അമിതവണ്ണപ്രശ്‌നം കൂടിവരുന്ന സാഹചര്യത്തിൽ എണ്ണ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം മൻ കീ ബാത്തിൽ മോദി പറഞ്ഞിരുന്നു. ഈയിടെ, ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേളയിലും പ്രധാനമന്ത്രി ഇതേകാര്യം ചൂണ്ടിക്കാട്ടിയിരുന്നു.