മുന്‍കൂര്‍ ജാമ്യം തേടില്ല, എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷയും നല്‍കില്ല; ബലാത്സംഗ കേസില്‍ നിവിന്‍ പോളി

ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് നടനെതിരെ കേസ് എടുത്ത് അന്വേഷണം നടക്കുന്നത്.

എഫ്ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നാണ് നടന്റെ തീരുമാനം. കേസ് തനിക്ക് എതിരാകില്ല എന്നാണ് നിവിന്റെ നിഗമനം. യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്ന രാത്രി തന്നെ നിവിന്‍ പോളി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

തന്നെ ദുബായില്‍ വച്ച് പീഡിപ്പിച്ചുവെന്ന് യുവതി പറഞ്ഞ ദിവസം, 2023 ഡിസംബര്‍ 14ന് നിവിന്‍ വിനീത് ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയുടെ ലൊക്കേഷനിലായിരുന്നു. വിനീത് ശ്രീനിവാസനും സിനിമയിലെ മറ്റ് താരങ്ങളും ഇതിന്റെ തെളിവുകളുമായി രംഗത്തെത്തിയിരുന്നു.

കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ആറാം പ്രതിയായ നിവിന്‍ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു.

Read more