യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതിയുടെ ഇടക്കാല മുൻകൂർ ജാമ്യം. ഒമർ ലുലുവിനെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും ഉത്തരവിൽ കോടതി പറയുന്നു.

കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് നെടുമ്പാശ്ശേരി പൊലീസിന് നൽകിയ പരാതിയിൽ യുവനടി പറയുന്നത്.

വ്യക്തി വിരോധം മൂലമാണ് നടി തനിക്കെതിരെ പരാതി നൽകിയെതെന്നായിരുന്നു ഒമർ ലുലു തന്റെ പക്ഷം ന്യായീകരിച്ചത്. ഹർജി വിശദവാദത്തിനായി ജൂൺ 6 ലേക്ക് മാറ്റിയിട്ടുണ്ട്.

റഹ്മാനെ നായകനാക്കി ‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ ഒമർ ലുലു. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷീലു എബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.