വിവാദങ്ങള്‍ തന്നെ തോറ്റു , നൂറുകോടിയും കടന്ന് പദ്മാവത് മുന്നോട്ട്

ഏറെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നേരിട്ട ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത്. ഈ ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരായി കര്‍ണ്ണിസേന വന്‍ പ്രതിക്ഷേധങ്ങളാണ് സംഘടിപ്പിച്ചത്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും പിന്നിട്ട ്ചിത്രം വിജയത്തിലെത്തി നില്‍ക്കുകയാണ് . തിങ്കളാഴ്ച കൊണ്ട് തന്നെ പദ്മാവത് ഇന്ത്യയില്‍ 129 കോടി കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് തന്റെ ട്വിറ്ററിലൂടെ ഈ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ബുധനാഴ്ച്ച നടന്ന പ്രിവ്യു പ്രദര്‍ശനത്തില്‍ 5 കോടി, വ്യാഴാഴ്ച്ച 19 കോടി, വെള്ളി 32കോടി, ശനി 27 കോടി, ഞായറാഴ്ച്ച 31 കോടി, തിങ്കള്‍ 15 കോടി എന്നാണ് കണക്ക്. ഇന്ത്യയിലൊട്ടാകെ ചിത്രം റിലീസ് ചെയ്യാനായിരുന്നില്ല. എന്നാല്‍ ആ ക്ഷീണമൊന്നും പദ്മാവതിന്റെ കളക്ഷനില്‍ കാണാന്‍ സാധിക്കില്ലെന്നാണ് സിനിമാരംഗത്തു നിന്നുള്ള വിലയിരുത്തല്‍.

ആദ്യ രണ്ടു ദിവസം കൊണ്ടു തന്നെ 50 കോടി പദ്മാവത് പിന്നിട്ടെങ്കിലും ബാഹുബലിയുടെ കളക്ഷന്‍ റെക്കോര്‍ഡിനടുത്ത് എത്താന്‍ കഴിയില്ല എന്നു തന്നെയാണ് നിരൂപകര്‍ പറയുന്നത്. രാജ്യത്തിനകത്തും പുറത്തുമായി റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് ആയിരം കോടിയെന്ന റെക്കോര്‍ഡ് പിന്നിട്ട ആദ്യ ഇന്ത്യന്‍ ചിത്രമാണ് ബാഹുബലി.  180 കോടി മുതല്‍ മുടക്കില്‍ വയകോം നിര്‍മ്മിച്ചിരിക്കുന്ന പദ്മാവതില്‍ ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.