നഷ്ടം 47 കോടിയെന്ന് സിറാജ്; 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കളുടേത് ഗുരുതര തട്ടിപ്പ്

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നടത്തിയത് ഗുരുതര സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയിരുന്നു.

എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്.

സിനിമയ്ക്കായി 7 കോടി രൂപയാണ് സിറാജ് നല്‍കിയത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ ബജറ്റ് എന്ന് നിര്‍മ്മാതാക്കള്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിംഗ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മ്മാതാക്കള്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു.

ഒരു രൂപ പോലും മുടക്കാത്ത നിര്‍മ്മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. 40% ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ ഹിറ്റായിട്ടും തനിക്ക് ഒരു രൂപ പോലും നല്‍കിയില്ല എന്നാണ് സിറാജ് പറയുന്നത്. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് സിറാജ് പറയുന്നത്.