'എന്നെ കൈകാര്യം ചെയ്തത് കൊലക്കേസ് പ്രതിയെ പോലെ; ഞാന്‍ മമ്മൂട്ടി ഫാന്‍സ് മെംബര്‍ അല്ല, അദ്ദേഹത്തിന്റെ ആരാധകന്‍'

കൊലക്കേസ് പ്രതികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് പോലീസ് തന്നോട് പെരുമാറിയതെന്ന് നടി പാര്‍വതിയെ മോശമായി ചിത്രീകരിച്ച കേസില്‍ അറസ്റ്റിലായ പ്രിന്റോ. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന തന്നെ വീടു വളഞ്ഞ് ഒരു കൊലക്കേസ് പ്രതിയെ തൂക്കിയെടുത്ത് കൊണ്ടുപോകുന്നത് പോലെയായിരുന്നു പൊലീസ് കൊണ്ടുപോയതെന്ന് പ്രിന്റോ പറയുന്നു. വ്യക്തിപരമായ അഭിപ്രായമാണ് പോസ്റ്റ് ചെയ്തത്. മമ്മൂട്ടി ഫാന്‍സ് മെംമ്പര്‍ അല്ലെന്നും അദ്ദേഹത്തിന്റെ ആരാധകനാണെന്നും പ്രിന്റോ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

“നടി പാര്‍വതിക്കെതിരെ മോശമായ രീതിയില്‍ ഒരു കമന്റും ചെയ്തിട്ടില്ല. വ്യക്തിപരമായ താല്‍പര്യത്തിന്റെ പേരില്‍ കമന്റ് രേഖപ്പെടുത്തിയിരുന്നു. ബാക്കിയൊക്കെ എന്റെ മേല്‍ കെട്ടിച്ചമച്ചതാണ്. ഇതില്‍ ഞാന്‍ മാത്രമല്ല, എന്റെ കമന്റിന് താഴെ പാര്‍വതിയെ പിന്തുണയ്ക്കുന്ന ആളുകള്‍ തന്നെ എനിക്കെതിരെ മോശമായി സംസാരിച്ചിരുന്നു. അതൊന്നും അവര്‍ നോക്കിയിട്ടില്ല. പാര്‍വതിക്കെതിരെ എഴുതിയവരെ മാത്രമാണ് പൊലീസ് പിടികൂടുന്നത്.” – പ്രിന്റോ പറയുന്നു.

അശ്ലീല ചുവയുള്ള കമന്റ് പോസ്റ്റ് ചെയ്തു എന്ന ആരോപണത്തില്‍ സെക്ഷന്‍ 67 എ വകുപ്പ് പ്രകാരമാണ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്. ലൈംഗീകചുവയുണ്ടെന്ന പാര്‍വതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോടതി വ്യക്തമാക്കി, അത്തരത്തിലൊന്നും പോസ്റ്റില്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്രിന്റോയ്ക്ക് ജാമ്യം കോടതി ജാമ്യം നല്‍കിയത്.