ചാക്കോച്ചനും പൃഥ്വിരാജിനും പണികൊടുത്ത കഥ പങ്കുവച്ച് ജയസൂര്യ

കുഞ്ചാക്കോബോബനും പൃഥ്വിരാജിനും പണികൊടുത്ത കഥ “വനിത”യോട് പങ്കുവച്ച് ജയസൂര്യ. ആട് 2 തീയേറ്ററുകളില്‍ വിജയകരമായി ഓടുന്നതിനെക്കുറിച്ചും മുമ്പ് സഹതാരങ്ങള്‍ക്ക് തമാശയ്ക്ക് നല്‍കിയ പണികളെകുറിച്ചും ജയസൂര്യ അഭിമുഖത്തില്‍ പങ്കുവച്ചു.

“കുറച്ച് കാലം മുന്‍പ് ഞാനും ചാക്കോച്ചനും കൂടി സംസാരിച്ചിരിക്കുന്നതിനിടയില്‍ അവന്‍ ഫോണ്‍ എന്റെയടുത്ത് വച്ച് മറ്റെന്തോ കാര്യത്തിന് പോയി. കിട്ടിയ സമയം കൊണ്ട് അവന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ കയറി ഞാന്‍ എന്നെത്തന്നെ പുകഴ്ത്തിയൊരു പോസ്റ്റിട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ ചാക്കോച്ചന്റെ ഫോണില്‍ മെസേജിന്റെ പൂരം. മറ്റൊരു നടനെക്കുറിച്ച് നല്ലത് പറയാന്‍ കാണിച്ച ചാക്കോച്ചന്റെ മനസ്സിനെ എല്ലാവരും അഭിനന്ദിച്ചു. അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, “കൂട്ടുകാരനെന്ന നിലയില്‍ നീ ചെയ്യേണ്ട കടമയാണ് ഞാന്‍ ചെയ്തത്. ഇതിന്റെ ക്രെഡിറ്റ് നീയെടുത്തോ..” നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ.

ഈയടുത്തും അങ്ങനെയൊരു തമാശ നടന്നു. “ആടി”ന്റെ ഷൂട്ടിന് വേണ്ടി വാഗമണിലേക്കുള്ള യാത്രയില്‍ വഴിയിലൊരു ചെറിയ പയ്യന്‍. വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ട് “ഞാന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോകുവാ” എന്ന് പറഞ്ഞു. അവനങ്ങ് ഞെട്ടിപ്പോയി. വീണ്ടും ഞാന്‍ ചോദിച്ചു, “പൃഥ്വിരാജിനെ കൊല്ലട്ടെ”. അവന്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സ്‌റ്റൈലില്‍ പറഞ്ഞു,”നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല”. അവിടുന്ന് കിലോമീറ്ററുകള്‍ അപ്പുറത്താണ് ഷൂട്ടിങ്. കുറച്ച് കഴിഞ്ഞ് ലൊക്കേഷനിലേക്ക് ഒരു വണ്ടിയില്‍ പത്തു പന്ത്രണ്ട് പേര്‍ പാഞ്ഞു വരുന്നു. കൂടെ ആ പയ്യനുമുണ്ട്. സത്യം നേരിട്ടറിയാന്‍ വേണ്ടിയാണ് നാട്ടുകാരെയെല്ലാം ചേര്‍ത്ത് വന്നത്. ഉടനെ തന്നെ ഞാന്‍ രാജുവിനെ വിളിച്ച് സംഭവം മുഴുവന്‍ പറഞ്ഞു.- ജയസൂര്യ പറഞ്ഞു