ആര്‍ക്കും അറിയാത്ത ഒരു സത്യമുണ്ട്, അതില്‍ അമര്‍ഷപ്പെട്ടിട്ട് എന്തു കാര്യം; ആന്റണി പെരുമ്പാവൂരിനെ കുറിച്ച് വെളിപ്പെടുത്തലുമായി നിര്‍മ്മാതാക്കള്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. സിനിമ എവിടെ റിലീസ് ചെയ്യണമെന്നത് നിര്‍മ്മാതാവിന്റെ താത്പര്യമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

മോഹന്‍ലാലിനെതിരെയുള്ള ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ വിമര്‍ശനത്തെ നിര്‍മ്മാതാക്കളുടെ സംഘടന ശക്തമായി എതിര്‍ത്തു. താരങ്ങളെയോ നിര്‍മ്മാതാക്കളെയോ വിലക്കാനുള്ള അവകാശം തിയേറ്റര്‍ ഉടമകള്‍ക്ക് ഇല്ലെന്ന് സംഘടന അറിയിച്ചു. ഇത്തരം രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

‘ആര്‍ക്കും അറിയാന്‍ പാടില്ലാത്ത ഒരു സത്യമുണ്ട്. ആന്റണി പെരുമ്പാവൂരെന്ന പ്രൊഡ്യൂസര്‍, മരക്കാര്‍ എന്ന സിനിമ 200 തിയേറ്ററുകളില്‍ മിനിമം ഡേയ്സ് റണ്ണിന് തരാമെന്ന് പറഞ്ഞ മനുഷ്യനാണ്. അതിനായി വെയിറ്റ് ചെയ്ത മനുഷ്യനാണ്. പക്ഷേ എന്റെ അറിവില്‍ 86 തിയേറ്ററുകളെ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂ. മരക്കാര്‍ പോലൊരു സിനിമ 86 തിയേറ്ററുകളില്‍ റിലീസ് ചെയ്യേണ്ട പടമാണോ? അദ്ദേഹം സഫര്‍ ചെയ്യട്ടേ എന്നാണോ തിയേറ്ററുകാരുടെ വിചാരം. അതുകൊണ്ട് ആന്റണി പെരുമ്പാവൂരിന് ചിലത് ചെയ്യേണ്ടി വന്നു. അതിന് അമര്‍ഷപ്പെട്ടിട്ടെന്ത് കാര്യം’-സിയാദ് കോക്കര്‍ പറഞ്ഞു.