ദിലീപിനെ നായകനാക്കി അന്ന് ഇതേ കഥ വേറൊരാള്‍ എഴുതിയിട്ടുണ്ട്.. ഇത് മോഷണമല്ല ആകസ്മികതയാണ്..; 'മലയാളി ഫ്രം ഇന്ത്യ' വിവാദത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ മോഷണമാണെന്ന ആരോപണത്തോട് പ്രതികരിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നിഷാദ് കോയയുടെ തിരക്കഥയുമായി ഷാരിസ് എഴുതിയ തിരക്കഥയ്ക്ക് സാമ്യമുണ്ടായത് തികച്ചും ആകസ്മികമാണെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഒരേ ആശയം ഒന്നിലധികംപേര്‍ക്ക് തോന്നാമെന്നും ഇതേ ആശയമുള്ള മറ്റൊരു തിരക്കഥ 2013ല്‍ ദിലീപിനെ വെച്ച് മറ്റൊരാള്‍ എഴുതിയിരുന്നതായും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

എല്ലാം ശരിയാകും എന്ന സിനിമയുടെ ഛായാഗ്രാഹകനായിരുന്ന ശ്രീജിത്ത് ആണ് 2021ല്‍ ഈ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. ഇന്ത്യയും പാകിസ്താനും ക്വാറന്റീനിലായി പോകുന്ന കഥ ഷാരിസ് ശ്രീജിത്തിനോട് പറഞ്ഞു. അവര്‍ വര്‍ക്ക് ചെയ്ത ഡ്രാഫ്റ്റുകള്‍ കയ്യിലുണ്ട്. ഈ കഥ സിനിമയാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെ ഇവര്‍ ഇരുവരും ഹാരിസ് ദേശം എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറെ കണ്ടു.

റോഷന്‍ മാത്യുവിനോട് കഥ പറയാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ ചര്‍ച്ചകള്‍ കുറച്ച് മുന്നോട്ടു പോയെങ്കിലും പിന്നീട് എങ്ങുമെത്താതിരുന്നപ്പോഴാണ് ഷാരിസും ഡിജോയും ചേര്‍ന്ന് ‘ജനഗണമന’ ചെയ്യുന്നത്. ശ്രീജിത്തിന് വേണ്ടിയുള്ള സിനിമയുടെ ഡ്രാഫ്റ്റ് ഷാരിസ് പൂര്‍ത്തിയാക്കിയത് രണ്ടാമത്തെയോ മൂന്നാമത്തെയോ എഴുതിയ ശേഷമാണ്. അതുകൊണ്ടുതന്നെ മലയാളി ഫ്രം ഇന്ത്യയില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ എന്ന് ശ്രീജിത്തിന് ക്രെഡിറ്റ് കൊടുത്തിട്ടുണ്ട്.

ജയസൂര്യയുമായും ഞങ്ങള്‍ സംസാരിച്ചിരുന്നു. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ഡിജോയോട് ഒരു കഥയുടെ ഒരു വരിമാത്രം പറഞ്ഞിരുന്നെന്നും വിശദമായി പറഞ്ഞില്ലെന്നും അത് പറയേണ്ടത് തിരക്കഥാകൃത്താണെന്നുമാണ് ജയസൂര്യ അന്ന് പറഞ്ഞത്. ഈ സാഹചര്യം വിലയിരുത്തിയപ്പോള്‍ മനസിലായത് ഒരേ കഥയും ആശയവും ഒന്നിലധികം എഴുത്തുകാര്‍ക്ക് ഉണ്ടാവാം എന്നാണ്. ഇതിനിടയിലാണ് മറ്റൊരു സംഭവം നടക്കുന്നത്.

വടക്കന്‍ സെല്‍ഫി എന്ന ചിത്രം സംവിധാനം ചെയ്ത പ്രജിത്തിന് വേണ്ടി രാജീവ് എന്നൊരു നവാഗത എഴുത്തുകാരന്‍ 2013ല്‍ ഇതേ കഥ തിരക്കഥ എഴുതിയിട്ടുണ്ട്. അത് നിര്‍മ്മിക്കാനിരുന്നത് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എം. രഞ്ജിത്താണ്. അതിന് രാജീവിനും പ്രജിത്തിനും അഡ്വാന്‍സും കൊടുത്തിരുന്നു. അവരത് ഡെവലപ്പ് ചെയ്യുകയും ദിലീപുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു.

പക്ഷേ ദിലീപിന്റെ ചില അസൗകര്യങ്ങള്‍ കാരണം ആ പടം നടക്കാതെപോയി. രാജീവ് ഇപ്പോള്‍ എറണാകുളത്ത് ഒരു സ്റ്റീല്‍ വര്‍ക്ക് തൊഴിലാളിയായി ജോലി ചെയ്യുകയാണ്. ഇതിലെ ഏറ്റവും വിചിത്രമായ ആകസ്മികത എന്നത് രാജീവിന്റെ കഥയിലെ പാകിസ്താനിയേയും ഒരു മലയാളി കബളിപ്പിച്ചിട്ടുണ്ട് എന്ന വസ്തുതയാണ്. അന്ന് അവര്‍ ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത് അജു വര്‍ഗീസിനെയാണ്.

മലയാളി ഫ്രം ഇന്ത്യയിലും ആ കഥാപാത്രമായി കാണിക്കുന്നത് അജുവിന്റെ ചിത്രമാണ്. ഏറെ ഞെട്ടിക്കുന്ന ഒരു കാര്യം, ആ തിരക്കഥയിലുള്ള ഒരു സംഭാഷണം മലയാളി ഫ്രം ഇന്ത്യയില്‍ ഷാരിസ് എഴുതിയിട്ടുണ്ട്. ഇവിടെ രാജീവുണ്ട്, ഷാരിസുണ്ട്, നിഷാദ് കോയയുണ്ട്. ഇവര്‍ മൂന്നുപേരും ഒരു പൊതു അബോധത്തില്‍ നിന്നാണ് ഈ എലമെന്റ്‌സ് എടുത്തിരിക്കുന്നത്.

രാജീവ് ജീവിതത്തില്‍ ഇന്നുവരെയും ഷാരിസിനെയോ ആരെയും കണ്ടിട്ടില്ല, ഇവരാരെയും പരിചയവുമില്ല. ഇത്തരം ആകസ്മികതകളാവാം എഴുത്തിനെ മനോഹരമാക്കുന്നത്. ഷാരിസിനും ഡിജോയ്ക്കുമെതിരെ ആള്‍ക്കൂട്ട ആക്രമണം നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇരുവരും നില്‍ക്കുന്നതെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Read more