വേട്ട തുടങ്ങി 'വേട്ടയ്യൻ' ; ഒടിടി അവകാശം വിറ്റു പോയത് വൻ തുകയ്ക്ക്!

ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന സിനിമയാണ് ‘വേട്ടയ്യൻ’. ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വേട്ടയ്യന്റെ ഒടിടി അവകാശം വന്‍തുകയ്ക്ക് വിറ്റു എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്‍റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോസാണ് വാങ്ങിയിരിക്കുന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങിയ രജനികാന്ത് ചിത്രങ്ങളിൽ ഏറ്റവും കൂടിയ ഒടിടി തുകയ്ക്കാണ് ചിത്രം വിറ്റുപോയത്.

‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് രജനികാന്തിന്റെ കരിയറിലെ 170-മത് ചിത്രമായ വേട്ടയ്യൻ. ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

33 വർഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് അമിതാഭ്- രജനി കൂട്ടുക്കെട്ട് അവസാനമായി ഒന്നിച്ചഭിനയിച്ചത്.

ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗുബാട്ടി, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. എസ്. ആർ കതിർ ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബറിൽ റിലീസാകും എന്നാണ് വിവരം. രജനികാന്തിന്റെ ഭാഗം പൂർത്തിയായി എന്നും റിപ്പോർട്ടുകളുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനാണ് ചിത്രത്തിന്റെ നിർമ്മാണം.