'എന്നെക്കാള്‍ കുറവ് വോട്ടുകള്‍ നേടിയവര്‍ വിജയികളായി'.. 'അമ്മ'യില്‍ തര്‍ക്കം രൂക്ഷം; തിരഞ്ഞെടുപ്പിനെതിരെ രമേഷ് പിഷാരടി

‘അമ്മ’യുടെ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘടനയില്‍ തര്‍ക്കം. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യ വിരുദ്ധമാണെന്ന് തുറന്നടിച്ച് നടന്‍ രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു. നാല് വനിതകള്‍ ഭരണസമിതിയില്‍ വേണമെന്നാണ് ബൈലോയിലെ നിബന്ധന.

ഇതിനെ തുടര്‍ന്ന് രണ്ട് വനികള്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രമേഷ് പിഷാരടി കമ്മിറ്റിയില്‍ നിന്നും പുറത്തായത്. ഇതിനെതിരെ പ്രതികരിച്ചാണ് പിഷാരടി കത്ത് അയച്ചിരിക്കുന്നത്. ജനാധിപത്യവ്യവസ്ഥിതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് വിജയി.

അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവര്‍ക്ക് വേണ്ടി മാറികൊടുക്കേണ്ടി വരുന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിന് തുല്യമാണ്. ഞാന്‍ പരാജയപ്പെട്ടെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒഴിവാക്കാമായിരുന്നു.

അതും എന്നെക്കാള്‍ ഗണ്യമായ വോട്ടുകള്‍ കുറവുള്ളവര്‍ വിജയികളായി അറിയപ്പെടുമ്പോള്‍. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു. വനിതകള്‍ക്ക് വേണ്ടി നാല് സീറ്റുകള്‍ നീക്കിവെക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി.

പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയില്‍ എല്ലാ കാര്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നെന്ന് ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന വാക്ക് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാന്‍ ബൈലോ ഭേദഗതിചെയ്യണമെന്നും പിഷാരടി ആവശ്യപ്പെട്ടു.